തമിഴ് ബ്ലോക്ക് ബസ്റ്റര്‍ സംവിധായകന്‍ എം.ത്യാഗരാജന്‍ എ.വി.എം സ്റ്റുഡിയോയ്ക്ക് സമീപം മരിച്ച നിലയില്‍, നടുക്കം മാറാതെ തമിഴ് സിനിമാലോകം

വിജയകാന്തിനെ നായകനാക്കി സൂപ്പര്‍ഹിറ്റ് ചിത്രം മാനഗാര കാവല്‍ ഉള്‍പ്പെടെയുള്ള ബ്ലോക്ക്ബസ്റ്ററുകള്‍ സംവിധാനം ചെയ്ത സംവിധായകന്‍ എം. ത്യാഗരാജന്‍ വഴിയരികില്‍ മരിച്ച നിലയില്‍. വടപളനിയിലെ എ.വി.എം സ്റ്റുഡിയോക്ക് സമീപം ബുധനാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

എവിഎം പ്രൊഡക്ഷന്‍സിന്റെ 150ാമത്തെ ചിത്രമായിരുന്നു മാനഗാര കാവല്‍. തന്റെ സൂപ്പര്‍ഹിറ്റ് ചിത്രം നിര്‍മ്മിച്ച കമ്പനിക്കു മുന്നിലെ ത്യാഗരാജന്റെ വിയോഗം തമിഴ് സിനിമാലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ടതിന് ശേഷം സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു ത്യാഗരാജന്‍.

അമ്മ ഉണവാഗം കാന്റീനില്‍ നിന്നും ലഭിച്ച ഭക്ഷണം കൊണ്ടാണ് ത്യാഗരാജന്‍ വിശപ്പടക്കിയിരുന്നത്. അറുപ്പുകോട്ട സ്വദേശിയായ ത്യാഗരാജന്‍ ആഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പഠിച്ചത്. പ്രഭുവിനെ നായകനാക്കി സംവിധാനം

ചെയ്ത പൊണ്ണു പാര്‍ക്ക പോരേന്‍ ആയിരുന്നു ആദ്യ ചിത്രം. പ്രഭുവും സീതയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച വെട്രി മേല്‍ വെട്രിയുടെയും സംവിധാനം ത്യാഗരാജനായിരുന്നു. മനഗര കാവലിന്റെ വിജയത്തിന് ശേഷം അദ്ദേഹത്തിന് വലിയ പ്രൊജക്റ്റുകളൊന്നും ലഭിക്കാതായതോടെ വിഷാദവസ്ഥയിലായിരുന്നു. തുടര്‍ന്ന് ഭാര്യയും മക്കളുമായി പിരിഞ്ഞ ത്യാഗരാജന്‍ 15 വര്‍ഷമായി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്