ബജറ്റ് 80 കോടി, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നത് 16 വര്‍ഷത്തിന് ശേഷം; വരാന്‍ പോകുന്നത് ഒന്നൊന്നര പടം

മലയാളത്തിലെ ബിഗ് എംസ് ഒന്നിച്ചെത്തുന്ന ഫോട്ടോകള്‍ പോലും മലയാളികള്‍ ആഘോഷമാക്കാറുണ്ട്. ആരാധകരെ ആവേശത്തിലാഴ്ത്തിയ വാര്‍ത്തയായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന പുതിയ സിനിമ വരുന്നു എന്നത്. 16 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടി-മോഹന്‍ലാല്‍ കോമ്പോ വീണ്ടും സ്‌ക്രീനില്‍ എത്താന്‍ പോകുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം നവംബറില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ സിനിമയെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സിനിമയുടെ ബജറ്റ് ഏകദേശം 80 കോടിയോളം രൂപയായിരിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്. ലണ്ടന്‍, ശ്രീലങ്ക, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുക. മമ്മൂട്ടി കമ്പനിയും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുക.

നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരാണ് സിനിമയെ കുറിച്ചുള്ള സൂചനകള്‍ ആദ്യമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ‘മമ്മൂട്ടി കമ്പനിയ്ക്ക് കൈ കൊടുത്ത് ആശിര്‍വാദ് സിനിമാസ്’ എന്ന ക്യാപ്ഷനോടെ ആയിരുന്നു ആന്റണി പെരുമ്പാവൂര്‍ സിനിമയുടെ വിശേഷം പങ്കുവെച്ചത്. ഇത് നിമിഷങ്ങള്‍ക്കകം വൈറലാവുകയും ചെയ്തിരുന്നു.

സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 15ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധനയെ കണ്ടിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടത്തിയത്. മലയാളം സിനിമ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ ജോസഫും സംവിധായകന്‍ മഹേഷ് നാരായണനും നിര്‍മ്മാതാവ് സിവി സാരഥിയുമാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. എംപി യാദമിനി ഗുണവര്‍ധന, അഡൈ്വസര്‍ സുഗീശ്വര സേനാധിര എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. 30 ദിവസം ശ്രീലങ്കയിലായിരിക്കും സിനിമ ചിത്രീകരിക്കുക.

പതിനൊന്ന് വര്‍ഷം മുമ്പ് മമ്മൂട്ടി നായകനായ ‘കടല്‍ കടന്നൊരു മാത്തുക്കുട്ടി’യില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഇരുവരും തുല്യ പ്രധാന്യമുള്ള നായകന്‍മാരായി അവസാനമായി ഒന്നിച്ചത് 2008ല്‍ പുറത്തിറങ്ങിയ ‘ട്വന്റി20’യിലാണ്. ജോഷി സംവിധാനം ചെയ്ത ട്വന്റി20 അന്ന് ബോക്‌സ് ഓഫീസില്‍ റെക്കോഡ് വിജയമാണ് നേടിയത്.

1982ല്‍ ‘പടയോട്ടം’ എന്ന സിനിമയിലാണ് മമ്മൂട്ടിയും മോഹന്‍ലാലും ആദ്യമായി പ്രധാന വേഷങ്ങളില്‍ എത്തിയത്. ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ അച്ഛനായാണ് മമ്മൂട്ടി അഭിനയിച്ചത്. പിന്നീട് അഹിംസ, വാര്‍ത്ത, എന്തിനോ പൂക്കുന്ന പൂക്കള്‍, അവിടത്തെപ്പോലെ ഇവിടെയും, അടിയൊഴുക്കള്‍, കരിമ്പിന്‍പൂവിനക്കരെ, നമ്പര്‍ 20 മദ്രാസ് മെയില്‍, അതിരാത്രം, കരിയിലക്കാറ്റുപോലെ, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് തുടങ്ങി 51 സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

തുടര്‍ന്ന് 1998ല്‍ ഫാസില്‍ സംവിധാനം ചെയ്ത ‘ഹരികൃഷ്ണന്‍സ്’ എന്ന സിനിമയിലാണ് ചെറിയൊരു ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചത്. ഇരുതാരങ്ങളുടെയും ആരാധകരെ തൃപ്തിപ്പെടുത്താനായി സിനിമയ്ക്ക് രണ്ട് ക്ലൈമാക്‌സ് ഒരുക്കിയത് അന്ന് വലിയ ചര്‍ച്ചയായിരുന്നു. പിന്നീട് മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ വാണിജ്യ സിനിമകളിലൊന്നായ ‘നരസിംഹ’ത്തില്‍ ഒരു ഗംഭീര കാമിയോ റോളില്‍ മമ്മൂട്ടി എത്തി. നന്ദഗോപാല്‍ മാരാര്‍ എന്ന മമ്മൂട്ടിയുടെ വക്കീല്‍ കഥാപാത്രം ഏറെ ആഘോഷിക്കപ്പെട്ടിരുന്നു.

ട്വന്റി20ക്ക് ശേഷം ആരാധകര്‍ ഏറെ കാലമായി ഇരുതാരങ്ങളും ഒന്നിച്ചെത്തുന്ന പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ്. പല സിനിമകളിലും ഇരുവരും ഒന്നിച്ചെത്തുമെന്ന വാര്‍ത്തകള്‍ വന്നെങ്കിലും അതൊന്നും സംഭവിച്ചിരുന്നില്ല. ആരാധകരുടെ കാത്തിരിപ്പിനാണ് മഹേഷ് നാരായണന്‍ ചിത്രത്തിലൂടെ അവസാനമാകുന്നത്. രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചെത്തുമ്പോള്‍ ഇന്‍ഡസ്ട്രി ഹിറ്റ് എന്ന് മാത്രമാണ് മലയാള സിനിമ പ്രതീക്ഷിക്കുന്നത്.

Read more