നടി സൗന്ദര്യയുടെത് കൊലപാതകം; മോഹന്‍ ബാബുവിനെതിരെ ഗുരുതര ആരോപണം, നടനെതിരെ പരാതി

തെന്നിന്ത്യന്‍ താരം സൗന്ദര്യയുടെത് കൊലപാതകമെന്ന് ആരോപണം. നടന്‍ മോഹന്‍ ബാബുവാണ് സൗന്ദര്യയുടെ മരണത്തിന് കാരണം എന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ആന്ധ്രയിലെ ഖമ്മം ജില്ലയിലെ ചിട്ടിമല്ലു എന്നയാളാണ് മോഹന്‍ ബാബുവിനെതിരെ പരാതി നല്‍കിയിരിക്കുകയാണ്. നടി അന്തരിച്ച് 21 വര്‍ഷം ആവുമ്പോഴാണ് പുതിയ ആരോപണങ്ങളും വിവാദങ്ങളും ഉയര്‍ന്നു വന്നിരിക്കുന്നത്.

ഖമ്മം എസിപിക്കും ജില്ലാ അധികാരിക്കുമാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. മോഹന്‍ ബാബുവുമായി സൗന്ദര്യക്ക് ഉണ്ടായിരുന്ന വസ്തു തര്‍ക്കമാണ് നടിയുടെ മരണത്തിലേക്ക് നയിച്ചത് എന്നാണ് പരാതിയില്‍ പറയുന്നത്. ഷംഷാബാദിലെ ജാല്‍പള്ളി എന്ന ഗ്രാമത്തില്‍ സൗന്ദര്യക്കും സഹോദരനും ആറ് ഏക്കര്‍ ഭൂമിയുണ്ടായിരുന്നു.

ഇത് മോഹന്‍ ബാബുവിന് വില്‍ക്കാന്‍ ഇരുവരും വിസമ്മതിച്ചതാണ് പ്രശ്‌നത്തിന് കാരണം. സൗന്ദര്യയുടെ മരണശേഷം മോഹന്‍ ബാബു ഈ ഭൂമി ബലമായി എഴുതി വാങ്ങി. മോഹന്‍ ബാബുവില്‍ നിന്ന് ഭൂമി തിരിച്ചു വാങ്ങി പൊതുജന ക്ഷേമാവശ്യങ്ങള്‍ക്ക് ഉപയോഗിക്കണം എന്നാണ് ചിട്ടിമല്ലു ആവശ്യപ്പെടുന്നത്.

ഭൂമി പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് നടനെതിരെ വിശദമായ അന്വേഷണം വേണമെന്നും പരാതിയില്‍ പറയുന്നു. അതേസമയം, മോഹന്‍ ബാബുവിന്റെ കുടുംബത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചും പരാതിയില്‍ പറയുന്നുണ്ട്. മോഹന്‍ ബാബുവും ഇളയമകന്‍ മഞ്ചു മനോജും തമ്മിലുള്ള നിയമപ്രശ്‌നങ്ങളാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

മഞ്ചു മനോജിന് നീതി ലഭിക്കണമെന്നും ജാല്‍പള്ളിയിലെ ആറേക്കര്‍ ഗസ്റ്റ്ഹൗസ് പിടിച്ചെടുക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെടുന്നുണ്ട്. 2004 ഏപ്രില്‍ 17ന് ആണ് സൗന്ദര്യ വിമാനം തകര്‍ന്ന് അന്തരിച്ചത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരാബാദിലേക്ക് പോകവേയാണ് സംഭവം.

ബെംഗളൂരുവിനടുത്ത് ജക്കൂരിലായിരുന്നു അപകടം. നടി സഞ്ചരിച്ച അഗ്‌നി ഏവിയേഷന്റെ ചെറുവിമാനം പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ജക്കൂരിലെ കാര്‍ഷിക സര്‍വകലാശാലയുടെ കൃഷി വികാസ് കേന്ദ്രം ക്യാമ്പസിനുള്ളില്‍ തകര്‍ന്നു വീഴുകയായിരുന്നു. സംഭവത്തില്‍ സൗന്ദര്യയുള്‍പ്പെടെ നാല് പേരാണ് മരിച്ചത്.