കുത്തിമറിഞ്ഞ് ഒഴുകുന്ന പുഴ, പെരുംമഴയും, സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പ് ഇല്ലാതെ അഭിനയിച്ച് മോഹന്‍ലാല്‍; 'ഓളവും തീരവും' അനുഭവങ്ങള്‍

എംടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ ആസ്പദമാക്കി ആന്തോളജി സീരിസ് ‘മനോരഥങ്ങള്‍’ റിലീസിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് 15ന് സീ 5ല്‍ എത്തുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ‘ഓളവും തീരവും’ ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമിലാണ് സ്‌ക്രീനിലെത്തുന്നത്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അനുഭവം പങ്കുവച്ചിരിക്കുകയാണ് ലൈന്‍ പ്രൊഡ്യൂസര്‍ ആയ സുധീര്‍. ചിത്രത്തിലെ പുഴയില്‍ നിന്നുള്ള സാഹസിക രംഗങ്ങളില്‍ പോലും ഡ്യൂപ്പ് വേണ്ടെന്ന് പറഞ്ഞ് മോഹന്‍ലാല്‍ ഒറ്റയ്ക്ക് ചെയ്തു എന്നാണ് സുധീര്‍ പറയുന്നത്.

”ഓളവും തീരവും സിനിമയില്‍ ലാല്‍ സാര്‍ എടുത്ത ഒരു എഫേര്‍ട്ട് പറയാതിരിക്കാന്‍ പറ്റില്ല. എത്രയോ സിനിമകള്‍ പെന്റിംഗ് നില്‍ക്കുമ്പോള്‍ ഒരാഴ്ചയ്ക്ക് ഉള്ളിലാണ് അദ്ദേഹം ഓളവും തീരവും ചെയ്യാന്‍ വരുന്നത്. തൊടുപുഴയില്‍ തൊമ്മന്‍കുത്ത് എന്നൊരു സ്ഥലത്ത് ഡ്യൂപ്പ് പോലും ഇല്ലാതെ, ഭയങ്കര അടിയൊഴുക്കുള്ള പുഴയിലാണ് അദ്ദേഹം അഭിനയിച്ചത്.”

”നമ്മള്‍ ഡ്യൂപ്പ് വച്ചിരുന്നു. പക്ഷേ പുള്ളി പറഞ്ഞു വേണ്ട ഞാന്‍ തന്നെ ചെയ്യാം. സിനിമയുടെ പെര്‍ഫഷന് വേണ്ടി അത്രയും അദ്ദേഹം എഫേര്‍ട്ട് എടുത്തിട്ടുണ്ട്. മനോരഥങ്ങളിലെ ഓരോ ആര്‍ട്ടിസ്റ്റും എഫേര്‍ട്ട് എടുത്തിട്ടുണ്ട് എങ്കിലും ലാല്‍ സാറിന്റെ കാര്യം എടുത്ത് പറയേണ്ടതാണ്.”

”നമ്മള്‍ ആദ്യം ലൊക്കേഷന്‍ കാണാന്‍ പോയപ്പോഴുള്ള പുഴ ആയിരുന്നില്ല പിന്നീട്. കുത്തിമറിഞ്ഞ് ഒഴുകുന്ന പുഴ ആയിരുന്നു. പെരും മഴയും. കുത്തിയൊലിക്കുന്ന ആ പുഴയില്‍ അഭിനയിക്കാന്‍ അദ്ദേഹം അടുത്ത എഫേര്‍ട്ട് അങ്ങേയറ്റം മാനിക്കുകയാണ്” എന്നാണ് സുധീര്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.