സംഗീത സംവിധായകൻ ഷാന്‍ റഹ്‍മാനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് പോലീസ്. എറണാകുളം സൗത്ത് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഗീത പരിപാടിയുടെ പേരിൽ 38 ലക്ഷം രൂപ പറ്റിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ജനുവരിയിൽ കൊച്ചിയിൽ നടന്ന സംഗീതനിശയുമായി ബന്ധപ്പെട്ട് ഇവന്റ്‌മനേജ്മെന്റ് കമ്പനി ഉടമ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കേസിൽ മുൻകൂർ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ച ഷാൻ റഹ്മാനോട് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചു. എന്നാൽ ഇതുവരെ ഷാൻ ഹാജരായിട്ടില്ല.
ജനുവരി 23ന് ഷാൻ റഹ്മാന്റെ നേതൃത്വത്തിൽ എറ്റേണൽ റേ പ്രൊഡക്ഷൻസ് എന്ന മ്യൂസിക് ബാന്റ് കൊച്ചിയിൽ നടത്തിയ ‘ഉയിരെ’ എന്ന പേരിലുള്ള സംഗീത നിശയുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക തർക്കവും വഞ്ചനാ കേസും രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഷാനെതിരെ പോലീസിന് നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത് ഇങ്ങനെ, ഉയിരെ സംഗീത നിശയുടെ സംഘാടനം ഏറ്റെടുത്തത് കൊച്ചിയിലെ ഇവന്റ്മാനേജ്മെന്റ് കമ്പനിയായ അറോറ ആയിരുന്നു.
പരിപാടിയുടെ പ്രൊഡക്ഷൻ, താമസം, ഭക്ഷണം, യാത്ര, പാർക്കിംഗ് ഗ്രൗണ്ടിന്റെ പണം തുടങ്ങി ബൗൺസർമാർക്ക് കൊടുക്കേണ്ട തുക കമ്പനി അനുവദിച്ചിരിന്നു .എന്നാൽ പരിപാടിയ്ക്കായി ആകെ 38 ലക്ഷം രൂപ ചെലവായെന്നും അഞ്ച് പെെസപോലും തിരികെ ലഭിച്ചില്ലെന്നുമാണ് അറോറ കമ്പനി ഉടമ നിജുരാജ് പരാതിയിൽ പറയുന്നത്. പണവുമായി ബന്ധപ്പെട്ട് ഷാനെ സമീപിച്ചപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും കള്ളക്കേസിൽ കുടുക്കുമെന്ന് പറഞ്ഞതായും നിജു പരാതിയിൽ പറയുന്നു. സംഭവത്തിൽ എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം നടത്തി വരികയാണ്.