വിദ്യാർത്ഥികളുടെ യാത്ര നിരക്ക് അഞ്ച് രൂപയാക്കി വർധിപ്പിക്കണം; സ്വകര്യ ബസുടമകൾ സമരത്തിലേക്ക്

സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളുടെ യാത്ര നിരക്ക് അഞ്ച് രൂപയാക്കി വർധിപ്പിക്കണമെന്ന് ആവശ്യം. പുതിയ അധ്യയന വർഷത്തിൽ ജൂൺ മാസം മുതൽ വിദ്യാർത്ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ സമരത്തിലേക്ക് കടക്കും. ഓൾ കേരള ബസ് ഓപ്പറൈറ്റേഴ്‌സ് ഓർഗനൈസേഷൻ പാലക്കാട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം.

13 വർഷമായി വിദ്യാർത്ഥികളുടെ യാത്രാനിരക്ക് മിനിമം ഒരു രൂപയാണെന്നും ഇതുമായി ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്നും അഞ്ച് രൂപയാക്കി ഉയർത്തണമെന്നും ബസ് ഉടമകൾ പറയുന്നു. വിഷയം സാധാരണക്കാരെ ബോധ്യപ്പെടുത്താൻ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ ബസ് സംരക്ഷണയാത്ര നടത്തുമെന്നും സർക്കാരിന് നോട്ടീസ് കൊടുത്തുവെന്നും മെയ് മാസം മുതൽ സമരമാരംഭിക്കുമെന്നും ബസ് ഉടമകൾ പറഞ്ഞു.

ബസിൽ കയറുന്ന യാത്രക്കാരിൽ മഹാഭൂരിപക്ഷവും വിദ്യാർത്ഥികളാണ്. കൊവിഡിന് ശേഷം ബസ് യാത്രക്കാരിൽ വലിയ തോതിലുള്ള കുറവ് വന്നിരിക്കുന്നുവെന്നും വിദ്യാർത്ഥികളാണ് നിലവിൽ ബസുകളിൽ യാത്ര ചെയ്യുന്നവരിൽ കൂടുതലെന്നും നേരത്തെ സ്ത്രീകളുണ്ടായിരുന്നുവെന്നും ബസ് ഉടമകൾ പറയുന്നു.