ഓർമ്മകളുടെ നെടുമുടി ; പകരം വെയ്ക്കാനില്ലാത്ത അഭിനയ ജീവിതത്തിന് തിരശീല വീണ് രണ്ട് വർഷം

ഏത് വേഷവും ഗംഭീരമായി അവതരിപ്പിക്കുന്ന നടൻ, മുൻ കഥാപാത്രങ്ങളുടെ അടരുകൾ തെല്ലും അവശേഷിപ്പിക്കാതെ എല്ലാം വ്യത്യസ്തമായി അരങ്ങിൽ കൊണ്ടുവരുന്ന നടൻ.. അങ്ങനെ വിശേഷണങ്ങളേറെയാണ് നെടുമുടി വേണു എന്ന നടന്.

മലയാള സിനിമയുടെ പരിണമാകാലം തൊട്ട് പുതുതലമുറ കാലം വരെ നെടുമുടി വേണു സിനിമയിൽ ജീവിച്ചു. നായകനായും പ്രതിനായകനായും സഹനടനായും അച്ഛനായും അമ്മാവനായും അയാൾ തന്റെ കഴിവുകൾ തെളിയിച്ചു. അഭിനയം പാതിവഴിയിൽ നിർത്തി നെടുമുടി വേണു സിനിമയിൽ നിന്നും ഇറങ്ങിപോയിട്ട് ഇന്നേക്ക് രണ്ട് വർഷം.

പഠിക്കുന്ന കാലത്തുതന്നെ കലാ- സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു നെടുമുടി വേണു. കാവാലം നാരായണപണിക്കരുടെ നാടകങ്ങളിലൂടെയാണ് തന്റെ അഭിനയ മികവ് നെടുമുടി വേണു തെളിയിക്കുന്നത്. പിന്നീട് 1978 ൽ ജി. അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റവും നെടുമുടി വേണു ഗംഭീരമാക്കി.

പിന്നീട് ഭരതൻ സംവിധാനം ചെയ്ത ആരവം, പത്മരാജന്റെ കള്ളൻ പവിത്രൻ, വിട പറയും മുൻപേ, തേനും വയമ്പും, അപ്പുണ്ണി, പാളങ്ങൾ, ചെറിയാച്ഛന്റെ ക്രൂരകൃത്യങ്ങൾ, ചാമരം, ചമയം, കോലങ്ങൾ, യവനിക, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ദേവാസുരം, ആലോലം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, തേന്മാവിൻ കൊമ്പത്ത്, ബാലേട്ടൻ, വെട്ടം, ബെസ്റ്റ് ആക്ടർ, നോർത്ത് 24 കാതം,ചാർലി,  ഭീഷ്മ പർവം തുടങ്ങീ അഞ്ഞൂറോളം സിനിമകളിൽ വേഷമിട്ടു.

From 'Thampu' to 'Pithru Tharpanam': Remembering Malayalam Cinema's Gem Nedumudi Venu

മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിൽ ക്ലാസിക് സിനിമകളുടെ ഭാഗമാവാനും പുതുതലമുറ സിനിമകളുടെ ഭാഗമാവനും അവസരം ലഭിച്ച ചുരുക്കം ചില നടന്മാരിലൊരാളാണ് നെടുമുടി വേണു.

കാറ്റത്തെ കിളിക്കൂട്, സവിധം, ഒരു കഥ ഒരു നുണക്കഥ തുടങ്ങീ എട്ടോളം ചിത്രങ്ങൾക്ക് കഥയെഴുതുകയും പൂരം എന്ന സിനിമ സംവിധാനം ചെയ്യുകയും ചെയ്തു. മൂന്ന് തവണം മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും, 1991 ൽ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹ നടനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കിയിരുന്നു.

കൂടാതെ എം. സുകുമാരന്റെ പിതൃദർപ്പണം എന്ന ചെറുകഥയെ ആസ്പദമാക്കി രാജീവ് വിജയ് രാഘവൻ സംവിധാനം ചെയ്ത ‘മാർഗം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് 2003 ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശവും നേടിയിരുന്നു.

2021 ഒക്ടോബർ 11 ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു നെടുമുടി വേണുവിന്റെ മരണം. സിനിമയിൽ നെടുമുടി വേണു ഒഴിച്ചിട്ട ആ വിടവ് നികത്താൻ ഇനി എത്ര കാതം മുന്നോട്ട് പോകണം എന്നുള്ളത് മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒരു വലിയ ചോദ്യമായി ഇന്നും അവശേഷിക്കുന്നു.