സംഭവം റീടേക്കിനിടെ, കൊമ്പന്മാര്‍ കുത്തുകൂടുമ്പോള്‍ വിജയ് ദേവരകൊണ്ട കാരവാനില്‍: ജോമോന്‍ ടി ജോണ്‍

ലാസ്റ്റ് ഷോട്ടിന്റെ റീടേക് സമയത്താണ് കൊമ്പന്മാര്‍ കുത്തുകൂടിയതെന്ന് ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണ്‍. ഈ സമയത്ത് നായകന്‍ വിജയ് ദേവരകൊണ്ട കാരവാനില്‍ ആയിരുന്നു. വിജയ് ദേവരകൊണ്ടയുടെ ഡ്യൂപ്പിനെ വച്ചായിരുന്നു ആ സമയത്തെ ഷൂട്ടിംഗ്. നടന്‍ അങ്ങോട്ട് വരാനിരിക്കവെയാണ് ആനകള്‍ കുത്തുകൂടിയത് എന്നാണ് ജോമോന്‍ മാധ്യമങ്ങളുടെ വ്യക്തമാക്കിയിരിക്കുന്നത്.

അഞ്ച് ആനകളെയാണ് ഷൂട്ടിംഗിനായി എത്തിച്ചിരുന്നത്. വൈകീട്ട് അഞ്ച് മണിക്ക് ചങ്ങലകള്‍ അഴിച്ചുമാറ്റി ആനകള്‍ റോഡ് കുറുകെ കടക്കുന്ന സീന്‍ ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെയാണ് മണികണ്ഠന്‍ എന്ന കൊമ്പന്‍, സാധു എന്ന കൊമ്പനെ കുത്തിയത്. കുത്തേറ്റ സാധു കാട്ടിലേക്ക് ഓടുകയായിരുന്നു.

മണികണ്ഠന്റെ കുത്തേറ്റിട്ടും ആദ്യം നേരത്തെ നിന്ന സ്ഥലത്തേക്ക് സാധു തിരിച്ച് എത്തിയിരുന്നു. രണ്ടാമത്തെ കുത്ത് കുറച്ച് ശക്തിയേറിയതായിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതുപ്പള്ളി സാധു കാടുകയറിയത്. ആനയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ചിത്രീകരിച്ച് കഴിഞ്ഞിരുന്നു.

ലാസ്റ്റ് ഷോട്ടിന്റെ റീടേക് സമയത്താണ് സംഭവമുണ്ടായത്. എല്ലാ വശത്തും കാടാണ്, നടുവില്‍ ഒരു റോഡ് മാത്രമേയുള്ളൂ. എല്ലാവരും പേടിച്ചോടി. കൂടെ ജോലി ചെയ്യുന്ന ഒരാള്‍ ക്യാമറയുമായി വീണു. ആര്‍ക്കും പരിക്കുകളൊന്നുമില്ല. കേരളത്തില്‍ ഒരു മാസത്തെ ഷൂട്ടാണ് ചാര്‍ട്ട് ചെയ്തിരുന്നത്.

ഇതിന്റെ പകുതിയേ പൂര്‍ത്തിയായിട്ടുള്ളൂ. രണ്ട് ദിവസം കൂടിയേ ഇവിടെ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. സമാധാനപരമായാണ് ഷൂട്ടിംഗ് പുരോഗമിച്ചതെന്നും ജോമോന്‍ വ്യക്തമാക്കി. അതേസമയം, കാട് കയറിയ പുതുപ്പള്ളി സാധുവിനെ റോഡില്‍ നിന്ന് 200 മീറ്റര്‍ അകലെ വച്ചാണ് വനംവകുപ്പ് സംഘം കണ്ടെത്തിയത്.