സൈബര്‍ അറ്റാക്കുകളുടെ തീയില്‍ വാടാതെ പിടിച്ചു നില്‍ക്കാനായതിന് നന്ദി, വ്യക്തിഹത്യയെ നിയമപരമായി നേരിടും: ഡബ്ല്യൂസിസി

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അതിജീവിതര്‍ക്കും ഡബ്ല്യൂസിസിക്കുമെതിരായി കടുത്ത സൈബര്‍ അറ്റാക്ക് ആണ് നടക്കുന്നത്. ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡബ്ല്യൂസിസി ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ തങ്ങളെ അധിക്ഷേപിക്കാന്‍ ഒരുപാട് ഫേക്ക് ഐഡികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഈ വ്യക്തിഹത്യയെ നിയമപരമായി നേരിടും എന്നാണ് ഡബ്ല്യൂസിസി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ”സ്വന്തം അവസ്ഥ വ്യക്തമാക്കാന്‍ കഴിയുന്ന ഇര അന്നുതൊട്ട് ഒരു ഇരയേ അല്ല. അവന്‍ അല്ലെങ്കില്‍ അവള്‍ ഒരു ഭീഷണിയാകുന്നു” എന്ന ജെയിംസ് ബാള്‍ഡ്വിന്റെ ഉദ്ധരണി പങ്കുവച്ചു കൊണ്ടാണ് ഡബ്ല്യൂസിസിയുടെ പോസ്റ്റ്.

ഡബ്ല്യൂസിസിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

നാലര വര്‍ഷം നീണ്ട ശ്രമങ്ങള്‍ക്ക് ശേഷം പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമാ രംഗത്ത് നിലനില്‍ക്കുന്ന തൊഴില്‍ഘടനയെ കുറിച്ച് ഒട്ടനവധി പരാതികളും പ്രശ്നങ്ങളും ഉന്നയിച്ചിട്ടുണ്ട്. അതില്‍ ലൈംഗിക ആരോപണവും പറയുന്നുണ്ട്. ജോലി ചെയ്യാനുള്ള അവസരത്തിനും, ജോലി സ്ഥലത്ത് സ്ത്രീയുടെ അന്തസ് സംരക്ഷിക്കാനും, തൊഴിലിടത്ത് സ്ത്രീക്ക് കൂടി അനുകൂലമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

യാതൊരു പിന്തുണയുമില്ലാതെ തങ്ങളുടെ തൊഴിലിടത്തെ പ്രശ്നങ്ങള്‍ തുറന്നു പറഞ്ഞ്, പൊതുമധ്യത്തില്‍ ശക്തരായി നില്‍ക്കുന്ന സ്ത്രീകള്‍ക്കെല്ലാം ഞങ്ങളുടെ അഭിവാദ്യങ്ങള്‍. റിപ്പോര്‍ട്ട് കേരളത്തിലും പുറത്തും ഒട്ടേറെ അനുരണനങ്ങള്‍ ഉണ്ടാക്കി കൊണ്ടിരിക്കയാണ്. എന്നാല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ സന്തോഷവും പിന്തുണയും അറിയിച്ചവര്‍ക്കായി പറയുകയാണ്.

ഇനി ഞങ്ങള്‍ക്കെതിരായ സൈബര്‍ അറ്റാക്കിന്റെ കാലമാണ്. ഫേക്ക് ഐഡികള്‍ കൂട്ടമായി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. പ്രതികരിക്കുന്ന സ്ത്രീകളെ മാനസികമായി തകര്‍ക്കാനായി പുരുഷാധിപത്യ സമൂഹം എല്ലാ കാലത്തും ചെയ്യാറുള്ള കാര്യങ്ങളാണ് വ്യക്തിഹത്യകള്‍. അതിനെ നിയമപരമായി നേരിട്ടു കൊണ്ടു തന്നെ ഞങ്ങള്‍ മുന്നോട്ടു പോകും. നേരത്തെ വന്ന സൈബര്‍ അറ്റാക്കുകളുടെ തീയില്‍ വാടാതെ പിടിച്ചു നിന്ന ഞങ്ങള്‍ക്ക് നന്ദി പറയേണ്ടതും അവരോടു തന്നെയാണ്. ഞങ്ങളെ കൂടുതല്‍ ശക്തരാക്കിയതിന്, ഇനിയും ശക്തരാക്കുന്നതിന്!