നിരാശാജനകമായ നിശ്ശബ്ദത ഭേദിക്കുന്ന ഉത്തരവ്, അതിജീവിതര്‍ക്ക് നീതി ലഭിക്കും..; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉത്തരവ് സ്വാഗതം ചെയ്ത് ഡബ്ല്യൂസിസി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തവിടണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് സ്വാഗതം ചെയ്ത് ഡബ്ല്യുസിസി. 2019 മുതല്‍ 2024 വരെ നീണ്ട നിരാശാജനകമായ നിശബ്ദത ഭേദിക്കുന്നതാണ് ഈ ഉത്തരവെന്നും അതില്‍ പ്രതീക്ഷയുണ്ടെന്നും ഡബ്ല്യുസിസി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പുറത്തുവിടുന്നതിലൂടെ പരിഹാരനടപടികള്‍ പ്രാവര്‍ത്തികമാക്കുന്നതിനും പുരോഗമനപരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനും ഉപകരിക്കും. തുറന്നുപറച്ചില്‍ നടത്തിയ അതിജീവിതരെ സംരക്ഷിച്ചുകൊണ്ട് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളും സിനിമ വ്യവസായത്തിന്റെ അപകടത്തിലാക്കുന്ന അനീതികളും അസന്തുലിതാവസ്ഥയും പുറത്തുവരണ്ടത് തന്നെയാണ്.

സിനിമ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വിവചേനങ്ങളും അനീതികളും തുറന്നുകാണിക്കുന്ന ഷിഫ്റ്റ് ഫോക്കസ് പോലുള്ള പഠനങ്ങള്‍ നടത്തി ബെസ്റ്റ് പ്രാക്ടീസ് റെക്കമെന്‍ഡേഷന്‍സ് അടക്കം സര്‍ക്കാരിന് നല്‍കിയിട്ടുള്ള കാര്യവും ഡബ്ല്യുസിസി ചൂണ്ടിക്കാണിക്കുന്നു.

വിവരാവകാശകമ്മിഷന്റെ ഇടപെടല്‍ അതിജീവിതര്‍ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയാണ് നല്‍കുന്നതെന്നും ഡബ്ല്യുസിസി വ്യക്തമാക്കി. ഹമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് ഉത്തരവ് ശനിയാഴ്ചയാണ് പുറത്തുവന്നത്. വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴിച്ച് മറ്റുള്ള വിവരങ്ങള്‍ പുറത്ത് വിടണമെന്നാണ് ഉത്തരവ്.

ആര്‍ടിഐ നിയമപ്രകാരം വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴിച്ച് മറ്റൊന്നും മറച്ചുവെയ്ക്കരുതെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എഎ അബ്ദുല്‍ ഹക്കീം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. അതേസമയം വിവരങ്ങള്‍ പുറത്ത് വിടുമ്പോള്‍ റിപ്പോര്‍ട്ടിലുള്ള വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കരുതെന്നും നിര്‍ദേശമുണ്ട്.

Read more