എഡിജിപിയും ഷാജ് കിരണും തമ്മില്‍ ഫോണില്‍ വിളിച്ചത് 19 തവണ; ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ ചുമതലയില്‍ നിന്നും നീക്കിയ വിജിലന്‍സ് മേധാവിയായിരുന്ന എഡിജിപി എം ആര്‍ അജിത് കുമാറും ഷാജ് കിരണുമായി ഫോണില്‍ വിളിച്ചത് 19 തവണയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ മുതല്‍ വൈകിട്ടു വരെയാണ് ഇരുവരും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തിയത്. ഇതിനു പുറമേ വാട്‌സാപ് സന്ദേശങ്ങളും കൈമാറിയിട്ടുണ്ടെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് ലൈഫ് മിഷന്‍ കേസിലെ പ്രതി കൂടിയായ സ്വപ്ന സുരേഷിന്റെ സുഹൃത്തും കൂട്ടുപ്രതിയുമായ പി എസ് സരിത്തിനെ സ്വപ്നയുടെ വീട്ടില്‍നിന്നും പിടിച്ചുകൊണ്ടു പോയത്. ഇതിനു പിന്നാലെയായിരുന്നു ഇരുവരും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടത്.

എംആര്‍ അജിത് കുമാര്‍, എഡിജിപി വിജയ് സാഖറെ എന്നിവരുമായി ഷാജ് കിരണ്‍ നിരന്തരം സംസാരിച്ചതായി സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. രഹസ്യമൊഴി നല്‍കിയ തന്നെ കൊണ്ട് മൊഴി പിന്‍വലിപ്പിക്കാന്‍ ചില ഇടപെടലുകള്‍ വിജിലന്‍സ് ഡയറക്ടര്‍ എംആര്‍ അജിത് കുമാര്‍ നടത്തിയെന്നായിരുന്നു സ്വപ്നയുടെ ആരോപണം.

തന്റെ മുന്നില്‍ ഷാജ് കിരണ്‍ ഇരിക്കുന്ന സമയത്ത് ഷാജ് കിരണിന്റെ ഫോണിലേക്ക് അജിത് കുമാര്‍ വാട്സ് ആപ് കോള്‍ ചെയ്തുവെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സരിത്തിനെ കസ്റ്റഡിയിലടുത്ത വിവരം ഷാജ് കിരണ്‍ ആദ്യമറിഞ്ഞത് എം ആര്‍ അജിത് വഴിയാണെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.