മണിപ്പൂരിലേത് ഗോത്രങ്ങള്‍ തമ്മിലുള്ള കലാപം; മോദിമന്ത്രിസഭയില്‍ ക്രിസ്ത്യന്‍ മന്ത്രി വന്നത് ശുഭപ്രതീക്ഷ; നിലപാട് മാറ്റി ക്രൈസ്തവ സഭകള്‍

മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് പിന്നാലെ നിലപാട് മാറ്റി യാക്കോബായ സഭയും. മണിപ്പുരിലേത് അടിസ്ഥാനപരമായി രണ്ട് ഗോത്രങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണെന്ന് മലങ്കര യാക്കോബായ സുറിയാനി സഭാ അധ്യക്ഷന്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപൊലീത്ത പറഞ്ഞു.
കേരളത്തില്‍നിന്ന് ക്രിസ്ത്യന്‍ മന്ത്രി വന്നത് ശുഭപ്രതീക്ഷയാണെന്നും മെത്രാപോലീത്ത പറഞ്ഞു.

ഇന്നലെ ഓര്‍ത്തഡോക്‌സ് സഭയും ഈ നിലപാടാണ് സ്വീകരിച്ചത്. മണിപ്പൂരില്‍ രണ്ടു് ഗോത്രങ്ങള്‍ തമ്മിലുള്ള വൈരമാണെന്നും ഒരുഗോത്രം മറ്റൊരു ഗോത്രത്തിന്റെ പള്ളികള്‍ തകര്‍ത്താല്‍ സ്വാഭാവികമായും മറ്റേവിഭാഗവും എതിര്‍ഗോത്രത്തിന്റെ എല്ലാം നശിപ്പിക്കുമെന്നുമാണ് ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാത്തോലിക്കാ ബാവ പറഞ്ഞത്. മണിപ്പൂരില്‍ നടന്നത് ക്രൈസ്തവ കൂട്ടക്കൊലയാണെന്ന മുന്‍ നിലപാട് തള്ളിയാണ് ഓര്‍ത്തഡോക്സ് സഭ രംഗത്ത് വന്നിരിക്കുന്നത്.

മണിപ്പൂര്‍വിഷയത്തില്‍ വലിയ ആശങ്ക വേണ്ടെന്നും ആഴത്തില്‍ പരിശോധിച്ചപ്പോള്‍ മണിപ്പൂരിലേത് ഗോത്രവര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള അടിയാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. മോദി സര്‍ക്കാര്‍ വീണ്ടും വന്നതില്‍ സന്തോഷമുണ്ടെന്നും കേരളത്തില്‍ നിന്നും രണ്ടുപേര്‍ കേന്ദ്രമന്ത്രിസഭയില്‍ എത്തിയത് കേരളജനതയ്ക്ക് മുഴുവന്‍ അഭിമാനകരമാണെന്നും അദേഹം പറഞ്ഞു.