മുതലപ്പൊഴിയില്‍ അപകടം തുടര്‍ക്കഥയാകുന്നു; വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

മുതലപ്പൊഴിയില്‍ അപകടം തുടര്‍ക്കഥയാകുന്നു. അഴിമുഖത്ത് പുലര്‍ച്ചെ വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് വിക്ടര്‍ ജോലി നോക്കിയിരുന്ന വള്ളം ശക്തമായ തിരയില്‍പ്പെട്ട് തലകീഴായി മറിഞ്ഞത്.

അപകടത്തില്‍ വിക്ടറിനെ കൂടാതെ വള്ളത്തിലുണ്ടായിരുന്ന മൂന്ന് മത്സ്യത്തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു. ഫ്രാന്‍സിസ്, സുരേഷ്, യേശുദാസ് എന്നിവരാണ് രക്ഷപ്പെട്ടത്. അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ ഉടമസ്ഥതയിലുള്ള ചിന്തധിര എന്ന വള്ളമാണ് മറിഞ്ഞത്. അപകട സമയത്ത് അഴിമുഖത്തുണ്ടായിരുന്ന ഫിഷറീസ് ഗാര്‍ഡുകളും കോസ്റ്റല്‍ പൊലീസും നടത്തിയ തിരച്ചിലിലാണ് വിക്ടറിനെ കണ്ടെത്തിയത്.

മുതലപ്പൊഴി അഴിമുഖത്ത് സമാന രീതിയിലുള്ള അപകടങ്ങള്‍ പതിവാണ്. സമീപ കാലത്ത് അഞ്ചോളം മരണങ്ങളാണ് സമാന രീതിയില്‍ മുതലപ്പൊഴിയില്‍ സംഭവിച്ചിട്ടുള്ളത്.