മയക്കുമരുന്ന് കേസിലെ പ്രതി കോടതി വളപ്പില്‍ നിന്ന് രക്ഷപ്പെട്ടു; പൊലീസിനെ കബളിപ്പിച്ച് മുങ്ങിയത് ശ്രീലങ്കന്‍ പൗരന്‍

കോടതിയില്‍ ഹാജരാക്കാനെത്തിച്ച ശ്രീലങ്കന്‍ പൗരന്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. മയക്കുമരുന്ന് കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിക്കുമ്പോഴായിരുന്നു ശ്രീലങ്കന്‍ പൗരന്‍ അജിത് കിഷാന്ത് പെരേരയാണ് രക്ഷപ്പെട്ടത്. പ്രതിയെ എറണാകുളം കോസ്റ്റല്‍ പൊലീസ് ആയിരുന്നു മയക്കുമരുന്ന് കേസില്‍ അജിത് കിഷാന്ത് പെരേരയെ പിടികൂടിയത്.

തുടര്‍ന്ന് എറണാകുളം ജില്ലാ ജയിലിലായിരുന്ന പ്രതിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ സെന്‍ട്രല്‍ ജയിലില്‍ വച്ച് പ്രതിയുടെ കയ്യില്‍ നിന്ന് നിരോധിത ലഹരി വസ്തു കണ്ടെത്തിയതിന് കേസെടുത്തിരുന്നു. ഈ കേസില്‍ കോടതിയില്‍ ഹാജരാക്കാനെത്തിക്കുമ്പോഴായിരുന്നു പ്രതി രക്ഷപ്പെട്ടത്.

പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുമ്പോള്‍ പ്രതി വെള്ള ടീ ഷര്‍ട്ടാണ് ധരിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്കായി പൊലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.