എഡിജിപിയുടെ വിവാദ കൂടിക്കാഴ്ച: വിഷയം ഗൗരവമായി കാണുന്നുവെന്ന് ഡി രാജ; സംസ്ഥാന നേതൃത്വത്തിൽ നിന്ന് റിപ്പോർട്ട് തേടി

എഡിജിപി എം ആർ അജിത്കുമാറിന്റെ വിവാദ കൂടിക്കാഴ്ച എന്തിനെന്ന് കണ്ടെത്തണമെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ. എഡിജിപി എന്തിനാണ് ആർഎസ്എസ് നേതാവിനെ കണ്ടെന്നതിൽ ഉത്തരം വേണമെന്ന് ഡി.രാജ പറഞ്ഞു. സിപിഐ വിഷയം ഗൗരവമായി കാണുന്നു. സംസ്ഥാന നേതൃത്വത്തിൽ നിന്ന് റിപ്പോർട്ട് തേടിയതായും ഡി രാജ അറിയിച്ചു.

ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബളെയുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ചയിൽ അതൃപ്തി അറിയിച്ചാണ് ഡി രാജ രംഗത്തെത്തിയത്. കൂടിക്കാഴ്ച എന്തിനായിരുന്നുവെന്ന് ഉത്തരം വേണമെന്ന് ഡി രാജ പറഞ്ഞു. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച ദേശീയ തലത്തിലും വന്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇതേപ്പറ്റി നിരവധി ഊഹാപോഹങ്ങള്‍ പരക്കുന്നുണ്ട്. ഇതിന് വ്യക്തത വേണമെന്നും ഡി രാജ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച എന്തൊക്കെ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന ആശങ്ക സിപിഐ ദേശീയ നേതൃത്വത്തിനുണ്ട്. ഇക്കാര്യങ്ങള്‍ വിശദമായി പഠിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയതായും ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡി രാജ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ തീരുമാനം എടുക്കു. നിലവില്‍ എല്‍ഡിഎഫിന്റെ ഭാഗമാണ് സിപിഐ. എന്നാല്‍ സിപിഐക്ക് അതിന്റേതായ ഉത്തരവാദിത്തങ്ങളുണ്ടെന്നും ഡി രാജ വ്യക്തമാക്കി.