മധ്യപ്രദേശിലെ ജബൽപൂരിൽ വൈദികർക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ ഒഡീഷയിലും മലയാളി വൈദികന് മർദ്ദനം. ബെഹരാംപൂർ ലത്തീൻ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ ജോഷി ജോർജിനാണ് മർദനമേറ്റത്. സമീപത്തെ ഗ്രാമത്തിൽ കഞ്ചാവ് കണ്ടെത്താനുള്ള പരിശോധനക്കിടെ ഒഡീഷ പൊലീസ് പള്ളിയിൽ കയറി വൈദികനെ ക്രൂരമായി മർദിക്കുകയായിരുന്നു.
മാർച്ച് 22ന് ഗ്രാമത്തിൽ കഞ്ചാവ് പരിശോധനയ്ക്കെത്തിയ പൊലീസ് പള്ളിയിൽ കയറി തന്നെയും സഹവികാരിയെയും മർദിക്കുകയായിരുന്നുവെന്ന് ഫാ ജോഷി പറഞ്ഞു. പൊലീസ് ക്രൂരമായി മർദിച്ചെന്നും, പള്ളിയിൽനിന്നും പണം അപഹരിച്ചെന്നും ഫാ ജോഷി കൂട്ടിച്ചേർത്തു. പാകിസ്ഥാനിൽ നിന്നും വന്ന് മതപരിവർത്തനം നടത്തുന്നുവെന്നുൾപ്പെടെ പറഞ്ഞ് അപമാനിക്കുകയും ചെയ്തുവെന്നും ഫാ ജോഷി പറഞ്ഞു.
പരിസരത്തെ ഗ്രാമങ്ങളിൽ നടന്ന കഞ്ചാവ് പരിശോധനയ്ക്കിടെ പൊലീസ് പള്ളിയിലേക്ക് കയറിവന്ന് അവിടെയുണ്ടായിരുന്ന പെൺകുട്ടികളെ മർദിക്കാൻ തുടങ്ങി. ഇത് ചോദ്യം ചെയ്തപ്പോഴാണ് തനിക്കും സഹ വികാരിക്കും ക്രൂരമായ മർദനമേറ്റതെന്ന് ഫാ ജോഷി പറഞ്ഞു. പിന്നീട് ഇവരെ ഗ്രാമത്തിലേക്ക് പിടിച്ചുകൊണ്ടുപോയി മതപരിവർത്തനം ഉൾപ്പെടെ ആരോപിച്ച് അപമാനിച്ചു. ചോദ്യം ചെയ്ത സഹവികാരിക്ക് ക്രൂരമായ മർദനമേറ്റുവെന്നും തോളെല്ലിന് പരിക്കുണ്ടെന്നും ഫാ ജോഷി പറഞ്ഞു.
സഹവികാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സംഘം പള്ളിയിലെ ഓഫീസിൽ കയറി 40,000 രൂപ അപഹരിച്ചുവെന്നും ഫാ. ജോഷി കൂട്ടിച്ചേർത്തു. അതേസമയം സംഭവത്തിൽ ഫാ ജോഷി ജോർജ് പൊലീസിൽ പരാതി നൽകിയിട്ടില്ല. രൂപത നിയമ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഫാ. ജോഷി പറഞ്ഞു.
മധ്യപ്രദേശിലെ ജബൽപൂരിൽ കത്തോലിക്കാ പുരോഹിതർക്കും അൽമായർക്കും നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ഒഡീഷയിലും മലയാളി വൈദികന് മർദ്ദനമെറ്റിരിക്കുന്നത്. മലയാളികളായ ഫാദർ ഡേവിസ് ജോർജിനും, ഫാദർ ജോർജിനുമാണ് മർദ്ദനമേറ്റത്. ജയ് ശ്രീറാം വിളിച്ചെത്തിയ സംഘം വാദിദികരെ മർദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. വിഎച്ച്പി പ്രവർത്തകരാണ് ജബൽപൂരിൽ വിശ്വാസി സംഘത്തെ ആക്രമിച്ചത്.
മലയാളികളായ വൈദികരെ പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മുന്നിലിട്ട് മർദിച്ചുവെന്നുമായിരുന്നു വൈദികരുടെ വെളിപ്പെടുത്തൽ. വിഎച്ച്പിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിൽ നടത്തിയത് ഗുണ്ടായിസമായിരുന്നുവെന്നും വൈദികർ പറഞ്ഞു. വാഹനം തടഞ്ഞ് വിശ്വാസികളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോൾ സഹായിക്കാൻ പോയതായിരുന്നു തങ്ങളെന്നും വൈദികർ കൂട്ടിച്ചേർത്തു. സ്ത്രീകൾ അടക്കമുള്ളവരുടെ സംഘം പൊലീസുകാരുടെ മുന്നിൽവച്ച് ആക്രമിക്കുന്ന ദൃശ്യങ്ങൾ അടക്കം പുറത്ത് വന്നിരുന്നു.