തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയെന്ന ആരോപണം; സര്‍ക്കാര്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് സിപിഐ

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ എഡിജിപി അജിത്കുമാര്‍ ശ്രമിച്ചെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ സംഭവത്തില്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് സിപിഐ. അജിത്കുമാറും ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവിടണമെന്നും സിപിഐ ആവശ്യപ്പെട്ടു.

ഇന്ന് ചേര്‍ന്ന തൃശൂര്‍ ജില്ലാ എക്സിക്യൂട്ടിവ് യോഗത്തിലാണ് സിപിഐ ആവശ്യം മുന്നോട്ടുവച്ചത്. പൂരം നിര്‍ത്തിവെക്കാനും അലങ്കോലപ്പെടുത്താനും നടന്ന ഗൂഢാലോചന പുറത്തു വരണമെന്നും തൃശൂര്‍ ജില്ലാ എക്സിക്യൂട്ടിവ് യോഗം ആവശ്യമുയര്‍ത്തി. നേരത്തെ ഇതേ ആവശ്യവുമായി സിപിഐയുടെ തൃശൂര്‍ ലോക്‌സഭ സ്ഥാനാര്‍ത്ഥിയായിരുന്ന വിഎസ് സുനില്‍കുമാറും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തിയിരുന്നു.

സിപിഐയുടെ നിലപാട് തന്നെ ആയിരുന്നു വിഷയത്തില്‍ എല്‍ഡിഎഫിനും. തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തൃശ്ശൂര്‍ പുരത്തിന്റെ രാത്രി എഴുന്നള്ളത്ത് തടയാനും തുടര്‍ന്ന് തിരുവമ്പാടി ദേവസ്വം പൂരം നിര്‍ത്തിവയ്ക്കാനിടയായ സംഭവങ്ങളില്‍ രാഷ്ട്രീയ താല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ ഗൂഢാലോചന നടന്നതായി സിപിഐ അന്ന് തന്നെ ആരോപിച്ചിരുന്നു. തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപിയ്ക്കും സംഭവത്തില്‍ ഗുണമുണ്ടായതായി സിപിഐ ആരോപിച്ചു.