ആശാവർക്കർമാരുടെ സമരത്തിൽ സര്‍ക്കാര്‍ സ്വീകരിച്ച സമീപനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. സമരം തീരാതിരിക്കാൻ കാരണം സമരക്കാരുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പിടിവാശിയാണെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി നിയമസഭയിൽ മറുപടി പറഞ്ഞ മന്ത്രി എംബി രാജേഷ് വിമര്‍ശിച്ചു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങി പോയത്.
ഓണറേറിയം വര്‍ധന ആവശ്യപ്പെട്ടുള്ള ആശ വര്‍ക്കാര്‍മാരുടെ സമരത്തെ വീണ്ടും തള്ളിയാണ് സര്‍ക്കാര്‍. രംഗത്തെത്തിയത്. സമരം തീരാതിരിക്കാൻ കാരണം സമരക്കാരുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പിടിവാശിയാണെന്ന് പ്രതിപക്ഷ നേതാവിന്‍റെ സബ്മിഷന് മുഖ്യമന്ത്രിക്ക് വേണ്ടി നിയമസഭയിൽ മറുപടി പറഞ്ഞ മന്ത്രി എംബി രാജേഷ് വിമര്‍ശിക്കുയ്ക്കയായിരുന്നു. കേന്ദ്രത്തെ സഹായിക്കുന്ന സമരമെന്നും മന്ത്രി ആരോപിച്ചു. ഇതോടെ സര്‍ക്കാര്‍ സമീപനത്തിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയത്.
1800 രൂപ കൃത്യമായി നൽകാത്ത കേന്ദ്രത്തിനെതിരെ ആശമാർ സമരം ചെയ്യുന്നില്ലെന്നത് വിരോധാഭാസമാണെന്നും മന്ത്രി എംബി രാജേഷ് കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാനം 23-ഡിസംബർ വരെ 7000 ഓണറേറിയം വർദ്ധിപ്പിച്ചു. 1800 രൂപ കൃത്യമായി നൽകാത്ത കേന്ദ്രത്തിനെതിരെ ആശമാർ സമരം ചെയ്യുന്നില്ലെന്നത് വിരോധാഭാസമാണ്. സമരം എങ്ങനെയും നീട്ടിക്കൊണ്ടുപോവുക എന്നതാണ് സമരത്തിന് പിന്നിലുള്ളവരുടെ ഉദ്ദേശമെന്നും മന്ത്രി കുറ്റപ്പെടുത്തി. അതേസമയം സമരം പരിഹരിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തോട് പോസിറ്റീവായാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്നും മന്ത്രി പറഞ്ഞു.
സമരം നടക്കുന്നതിനിടെ പാർലമെന്റിൽ കേന്ദ്രം തെറ്റായ മറുപടി നൽകിയെന്നും എംബി രാജേഷ് കുറ്റപ്പെടുത്തി. ഓണറേറിയം 7000 നൽകുമ്പോൾ 6000 എന്നാണ് മറുപടി നൽകിയത്. അവകാശ ലംഘനത്തിന് നോട്ടീസ് നൽകാവുന്നതാണിത്. ആശമാർക്ക് 10000 രൂപയിൽ 8200 രൂപയും സംസ്ഥാനം നൽകുന്നുണ്ട്. ബാക്കി നൽകേണ്ട കേന്ദ്രം കുടിശിക വരുത്തുന്നുവെന്നും എന്നിട്ടും സംസ്ഥാനത്തിനെതിരെയാണ് ആശമാർ സമരം ചെയ്യുന്നതെന്നും സമരത്തിന് പിന്നിൽ തീർത്തും രാഷ്ട്രീയമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.