'നുണപരിശോനയ്ക്ക് തയ്യാർ'; ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ബലാത്സംഗ പരാതിയുമായി മുന്നോട്ടുപോകാനുറച്ച് അതിജീവിത

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ബലാത്സംഗ പരാതിയില്‍ നുണപരിശോനയ്ക്ക് തയ്യാറെന്ന് അതിജീവിതയായ വീട്ടമ്മ. പീഡനത്തിന് ശേഷവും നുണക്കഥകള്‍ പ്രചരിപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും മലപ്പുറം പൊന്നാനി സ്വദേശിയായ വീട്ടമ്മ പറഞ്ഞു. പരാതി അട്ടിമറിക്കുകയാണ്. കേസെടുത്തില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അതിജീവിത പറയുന്നു.

തനിക്ക് സംഭവിച്ചത് ആര്‍ക്കും ഉണ്ടാകരുത്, തന്റേത് വ്യാജപരാതിയാണെന്ന് പൊലീസുകാര്‍ കള്ളം പറയുകയാണെന്നും വീട്ടമ്മ പറഞ്ഞു. തനിക്ക് നുണപറയേണ്ട ആവശ്യമില്ല. തനിക്ക് ദുരനുഭവം ഉണ്ടായപ്പോള്‍ തന്നെ പരാതി നല്‍കിയതാണ്. പൊലീസുകാര്‍ ഇപ്പോള്‍ ഇങ്ങനെ പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. പരാതി നല്‍കിയത് ആരും നിര്‍ബന്ധിച്ചിട്ടല്ല. സംഭവം എല്ലാവരും അറിഞ്ഞതോടെ നാണക്കേടായി. ഭര്‍ത്താവ് തന്നെ ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പൊലീസുകാര്‍ കാരണം തന്റെ ജീവിതം ദുരിതത്തിലായെന്നും അതിജീവിത റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

സംഭവത്തിന് ദൃക്‌സാക്ഷിയായ തന്റെ സുഹൃത്തും മകനും നടന്ന കാര്യങ്ങള്‍ എവിടെ വേണമെങ്കിലും പറയാന്‍ തയ്യാറാണ്. ഉപദ്രവിച്ച ശേഷം പൊന്നാനി സിഐയായിരുന്ന വിനോദ് വീട്ടില്‍ നിന്ന് പോകുന്നത് സുഹൃത്ത് കണ്ടതാണ്. അവള്‍ അതേപ്പറ്റി പൊലീസുകാരനോട് ചോദിക്കുകയും ചെയ്തതാണ്. അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്ന് അയാള്‍ പറഞ്ഞാല്‍ അത് അംഗീകരിച്ചു കൊടുക്കാന്‍ കഴിയില്ല. ഹണിട്രാപ്പുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങള്‍ കള്ളമാണ്. നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, തിരൂര്‍ മുന്‍ ഡിവൈഎസ്പി വിവി ബെന്നി, പൊന്നാനി മുന്‍ സിഐ വിനോദ് എന്നിവര്‍ ചൂഷണം ചെയ്തുവെന്നായിരുന്നു വീട്ടമ്മയുടെ വെളിപ്പെടുത്തൽ. പരാതി നല്‍കാനെത്തിയ തന്നെ പൊലീസുകാര്‍ പീഡിപ്പിച്ചുവെന്നാണ് യുവതി വെളിപ്പെടുത്തിയത്.

പൊലീസ് ഉന്നതര്‍ പരസ്പരം കൈമാറിയായിരുന്നു പീഡനം, പിവി അൻവർ എംഎൽഎ വെളിപ്പെടുത്തിയതോടെയാണ് താനും തുറന്നു പറയുന്നതെന്നും ആയിരുന്നു വീട്ടമ്മ റിപ്പോർട്ടർ ചാനലിനോട് പ്രതികരിച്ചത്. 2022ല്‍ മലപ്പുറത്തായിരുന്നു സംഭവം നടന്നതെന്ന് യുവതി പറയുന്നു. വസ്തുസംബന്ധമായ പ്രശ്‌നം പരിഹരിക്കാനായിരുന്നു യുവതി പൊലീസിനെ സമീപിച്ചത്. പൊന്നാനി സിഐ വിനോദിനാണ് പരാതി നല്‍കിയത്. എന്നാല്‍ സിഐ വിനോദ് തന്നെ വീട്ടിലെത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.

ഈ പരാതി ഡിവൈഎസ്പി ബെന്നിക്ക് കൈമാറി. ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചു. പരിഹാരം ഇല്ലാത്തതിനാല്‍ മലപ്പുറം എസ്പിയെ കണ്ടുവെന്നും എന്നാല്‍ സുജിത് ദാസും തന്നെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. സുജിത് ദാസ് തന്നെ ഭീഷണിപ്പെടുത്തിയെന്നും വെളിപ്പെടുത്തലുണ്ട്. തന്റെ പരാതിയില്‍ ഒരു നടപടിയും ഉണ്ടായില്ല എന്നുമായിരുന്നു യുവതി വെളിപ്പെടുത്തിയത്.