വയോധികയെ ആക്രമിച്ച് മാല കവർന്ന് ഓട്ടോ ഡ്രൈവർ; റോഡിൽ മഴ നനഞ്ഞ് ഒരു മണിക്കൂറോളം, ആരും തിരിഞ്ഞ് നോക്കിയില്ല

കോഴിക്കോട് വയോധികയെ ആക്രമിച്ച് മാല കവർന്ന് ഓട്ടോ ഡ്രൈവർ. വയനാട് ഇരുളം സ്വദേശി ജോസഫീന (69)യുടെ രണ്ട് പവന്റെ മാലയാണ് ഓട്ടോ ഡ്രൈവർ കവർന്നത്. മാല കവർന്നതിന് ശേഷം ഡ്രൈവർ ജോസഫീനയെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. വീഴ്ചയിൽ വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മാലയുമായി കടന്ന് കളഞ്ഞ ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്താൻ പൊലീസ് വ്യാപക അന്വേഷണം തുടങ്ങി.

പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ട്രെയിൻ ഇറങ്ങി കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിലേക്ക് പോകാൻ ഓട്ടോയിൽ കയറിയതായിരുന്നു വയോധിക. വയോധികയുടെ ആഭരണം കവർന്ന ശേഷം ഓട്ടോ ഡ്രൈവർ വയോധികയെ വഴിയിൽ തള്ളി കടന്ന് കളഞ്ഞു. വീഴ്ചയിൽ വയോധികയുടെ താടിയെല്ലിനും പല്ലുകൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

വീഴ്ചയിൽ പരുക്കേറ്റ ജോസഫീന പുലർച്ചെ മഴ നനഞ്ഞ് ഒരു മണിക്കൂറോളമാണ് റോഡിൽ കിടന്നത്. വഴിയിൽ കൂടി പോയ യാത്രക്കാരെരോട് സഹായം അഭ്യർഥിച്ചെങ്കിലും ആരും സഹായിച്ചില്ല. താടിയെല്ലിനും പല്ലിനും ഏറ്റ ഗുരുതര പരിക്കുമായി അര കിലോമീറ്ററോളം നടന്ന് ബസിൽ കയറി സഹോദരന്റെ വീട്ടിലെത്തിയ ശേഷമാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇവർ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായി.