'അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട്'; മുഖ്യമന്ത്രി ഫ്രസ്‌ട്രേഷന്‍ തീര്‍ക്കാൻ കണ്ടെത്തിയത് ലീഗിനെ: പിഎംഎ സലാം

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്രസ്‌ട്രേഷന്‍ തീര്‍ക്കാൻ കണ്ടെത്തിയത് ലീഗിനെയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്ന സ്ഥിതിയാണ്. തിരഞ്ഞെടുപ്പ് തോൽ‌വിയിൽ പാർട്ടി തന്നെ ഒരുപാട് കാര്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതിന് ലീഗിന്റെ തലയിൽ കയറിയിട്ട് കാര്യമില്ലെന്നും പിഎംഎ സലാം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പറയുന്നത് അത്ര കാര്യമായി എടുക്കണ്ട കാര്യമില്ലെന്നും പിഎംഎ സലാം പറഞ്ഞു. തിരഞ്ഞെടുപ്പിലെ പരാജയം മാത്രമല്ല അതിനുശേഷം നടന്ന പാർട്ടിയുടെ കമ്മിറ്റി മീറ്റിങ്ങുകളിലുമൊക്കെ ഉയർന്ന പരാമർശം മുഖ്യമന്ത്രിയുടെ ശൈലിക്കും ഭരണത്തിന്റെ നെറുകേടുകൾക്കും എതിരെയായിരുന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെടാനുള്ള കാരണം മുഖ്യമന്ത്രിയാണ് എന്നുള്ളിടത്തേക്ക് പോരാളി ഷാജി മുതൽ സീതാറാം യെച്ചൂരി വരെ എത്തി.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന യോഗങ്ങളിൽ ഒക്കെ അതിരൂക്ഷമായ വിമർശനമാണ് പാർട്ടിക്ക് അകത്ത് നിന്നും മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെ ഉണ്ടായത്. അതുകൊണ്ട് സ്വാഭാവികമായും അയാളുടെ സ്റ്റേഷൻ എവിടെയെങ്കിലും ഒക്കെ കൊടുത്തു തീർക്കണമല്ലോ. അതിനദ്ദേഹം കണ്ടത് ലീഗിനെയാണ്. അതിൽ സന്തോഷം മാത്രമേ ഉള്ളൂ എന്നും പിഎംഎ സലാം പറഞ്ഞു.

മുഖ്യമന്ത്രി ഞങ്ങളുടെ മുഖത്തിന്റെ കാര്യം അന്വേഷിക്കുന്നതിനു മുൻപ് പാർട്ടിക്ക് അകത്തും സംസ്ഥാനത്തും പൊതുസമൂഹത്തിലും മുഖ്യമന്ത്രിയുടെ മുഖത്തിന്റെ അവസ്ഥ എന്താണ് എന്ന് പുനർചിന്തനം ചെയ്തത് നല്ലതാണെന്നും അത് ഭാവിക്കത് ഗുണം ചെയ്യുമെന്നും പിഎംഎ സലാം പറഞ്ഞു. ലീഗിന്റെ മുഖം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ലീഗിന്റെ മുഖം എസ്ഡിപിഐയുടേയും ജമാ അത്തെ ഇസ്ലാമിയുടേതുമായി മാറിയിരിക്കുന്നുവെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.