കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ മുറുകെ പിടിക്കണം; പരാജയത്തിന് പിന്നാലെ തിരുത്തല്‍ നടപടികളുമായി സിപിഎം

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നേരിട്ട വന്‍ പരാജയത്തിന് പിന്നാലെ തിരുത്തല്‍ നടപടികളുമായി സിപിഎം. ജനങ്ങള്‍ക്കിടയിലുള്ള സിപിഎം വിരുദ്ധത ഇല്ലാതാക്കാനാണ് കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദ്ദേശം. ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്ക് പിന്നാലെ പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ മുഖ്യമന്ത്രിയ്ക്കും പാര്‍ട്ടി സെക്രട്ടറിയ്ക്കും ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

സംസ്ഥാന സമിതി യോഗത്തില്‍ തിരഞ്ഞെടുപ്പ് തോല്‍വിയിലേക്ക് നയിച്ച കാരണങ്ങളായി വിലയിരുത്തിയത് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തിലെയും പെരുമാറ്റത്തിലെയും വീഴ്ചകള്‍ ഉള്‍പ്പെടെയായിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി പൊതുജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരെ കേള്‍ക്കാന്‍ തയ്യാറാകണമെന്ന് കേന്ദ്ര കമ്മിറ്റി നിര്‍ദ്ദേശിച്ചത്.

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കിടയില്‍ ഉള്‍പ്പെടെ വോട്ടില്‍ ചോര്‍ച്ചയുണ്ടായതായി കേന്ദ്ര കമ്മിറ്റി വിലയിരുത്തി. മത സാമുദായിക സംഘടനകളും സിപിഎമ്മിനെതിരെ പ്രവര്‍ത്തിക്കുന്നതായാണ് കേന്ദ്ര കമ്മിറ്റിയുടെ നിരീക്ഷണം. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പാര്‍ട്ടിയും നേതൃത്വവും മുറുകെ പിടിച്ചാല്‍ ജനങ്ങള്‍ തിരികെ വരുമെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ അഭിപ്രായം.

തിരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് കാരണമായ പിഴവുകള്‍ എങ്ങനെ സംഭവിച്ചുവെന്നും എങ്ങനെ ഇതിനെ മറികടക്കാമെന്നും കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചയുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. തിരുത്തല്‍ നടപടികള്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശം കേന്ദ്ര കമ്മിറ്റി തയ്യാറാക്കി നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം സിപിഎമ്മിനെതിരെ വിമര്‍ശനം ഉന്നയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്തുകാരും അധോലോക കഥകളും ചെങ്കൊടിയ്ക്ക് ചേര്‍ന്നതല്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രസ്താവന. കണ്ണൂരില്‍ കഴിഞ്ഞ ദിവസങ്ങളിലായി ഉടലെടുത്ത മനു തോമസ്-പി ജയരാജന്‍ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു സിപിഐയുടെ നിലപാട്.