അഞ്ച് വര്‍ഷം സേവനം പൂര്‍ത്തീകരിച്ചവര്‍ക്ക് സ്ഥിര നിയമനം നല്‍കണം; ആശപ്രവര്‍ത്തകരുടെ സമരം ഏറ്റെടുത്ത് കോണ്‍ഗ്രസ്

ആശ പ്രവര്‍ത്തകരുടെ സമരം ഏറ്റെടുക്കാനൊരുങ്ങി കോണ്‍ഗ്രസ്. ആശ പ്രവര്‍ത്തകരുടെ സമരത്തിന് പിന്തുണയുമായി മാര്‍ച്ച് 3ന് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും. വ്യാഴാഴ്ച പഞ്ചായത്ത് ഓഫീസുകള്‍ക്ക് മുന്നില്‍ ആശ പ്രവര്‍ത്തകര്‍ക്കെതിരായ സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധിക്കും.

കലക്ട്രേറ്റുകളിലും പ്രതിഷേധം സംഘടിപ്പിക്കും. കഴിഞ്ഞ ദിവസം ആശ പ്രവര്‍ത്തകരുടെ സമരത്തെ എതിര്‍ത്തുകൊണ്ട് സിഐടിയു രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആശപ്രവര്‍ത്തകര്‍ക്ക് സ്ഥിര നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഐഎന്‍ടിയുസി രംഗത്തെത്തിയിരുന്നു. തുടര്‍ച്ചയായി അഞ്ച് വര്‍ഷം സേവനം പൂര്‍ത്തീകരിച്ചവര്‍ക്ക് ഏതെങ്കിലും തസ്തികയില്‍ സ്ഥിരനിയമനം നല്‍കണമെന്ന് സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു.

സമരം ന്യായമാണെങ്കിലും ഓണറേറിയം വര്‍ധിപ്പിക്കുക മാത്രമല്ല ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആശാവര്‍ക്കര്‍മാരുടെ സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ബദല്‍ മാര്‍ഗം ഏര്‍പ്പെടുത്താനൊരുങ്ങുകയാണ്. ജനങ്ങള്‍ക്ക് ആരോഗ്യസേവനങ്ങള്‍ ഉറപ്പുവരുത്താന്‍ സന്നദ്ധപ്രവര്‍ത്തകരെ നിയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.