അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; പൊലീസ് കേസെടുത്തു

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണത്തിൽ നടപടി. കുടുംബം നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിത 192 ,79, 336\4 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അർജുൻ്റെ അമ്മയും മാതൃസഹോദരിയും നടത്തിയ വാർത്താ സമ്മേളനത്തിലെ ഭാഗങ്ങൾ എഡിറ്റ് ചെയ്തായിരുന്നു സൈബർ ആക്രമണം.

അർജുന്റെ മാതൃസഹോദരി ഹേമമാലിനിയുടെ പരാതിയിലാണ് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കർമ ന്യൂസ് അടക്കമുള്ള ഓൺലൈൻ ചാനലുകളുടെയും വ്യക്തികളുടെയും വിവരങ്ങൾ അടക്കമാണ് കുടുംബം പരാതി നൽകിയിരുന്നത്. സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ കോഴിക്കോട് സൈബർ സെല്ലിലാണ് കുടുംബം പരാതി നൽകിയത്.

ചില യുട്യൂബ് ചാനലുകളും അധിക്ഷേപകരമായ വാർത്തകൾ നൽകിയെന്നും പരാതിയിൽ പറയുന്നു. സൈന്യം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ദിവസം കുടുംബം നടത്തിയ പരാമർശത്തെ ചൊല്ലിയാണ് സൈബർ ആക്രമണം നടക്കുന്നത്. അർജുന്‍റെ അമ്മയുടെ അച്ഛൻ പട്ടാളക്കാരനാണ്. അന്ന് തിരച്ചിൽ സംബന്ധിച്ച് കുടുംബം ചില വിഷമങ്ങളും ആശങ്കകളും പറഞ്ഞിരുന്നു. അർജുന്‍റെ അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്ത് വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുന്നു എന്നായിരുന്നു കുടുംബത്തിന്‍റെ പരാതി.