'അപകടം ഞങ്ങളുടെ വീഴ്ച കൊണ്ടല്ല, ഉത്തരവാദിത്വം ഏറ്റെടുക്കുന്നു'; മരിച്ചവരുടെ നാല് വർഷത്തെ ശമ്പളം ആശ്രിതർക്ക് നൽകുമെന്ന് എൻബിടിസി ഡയറക്‌ടർ

കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ചവരുടെ 4 വർഷത്തെ ശമ്പളം ആശ്രിതർക്ക് നൽകുമെന്ന് എൻബിടിസി ഡയറക്‌ടർ കെ.ജി എബ്രഹാം. എല്ലാ ആനുകൂല്യങ്ങളും അവരുടെ കുടുംബത്തിന് നൽകുമെന്നും കെ.ജി എബ്രഹാം അറിയിച്ചു. നഷ്ടപരിഹാരമായി പ്രഖ്യാപിച്ച എട്ടു ലക്ഷം രൂപയ്ക്കും ഇൻഷുറൻസ് തുകയ്ക്കും പുറമെയാണിതെന്നും കൊച്ചിയിലെ വാർത്താസമ്മേളനത്തിൽ കെ.ജി എബ്രഹാം വ്യക്തമാക്കി.

തങ്ങളുടെ പിഴവുകൊണ്ടല്ല അപകടമുണ്ടായതെങ്കിലും അതിന്റെ ഉത്തരവാദിത്തമേറ്റെടുക്കുന്നുവെന്നും കെ.ജി എബ്രഹാം പറഞ്ഞു. തീപിടിത്തത്തിൽ 49 ജീവനക്കാർ മരിച്ച സംഭവം ദൗർഭാഗ്യകരവും വേദനാജനകവുമാണെന്നും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ നേരിട്ട് പോയിക്കാണുമെന്നും അവർക്ക് എല്ലാ പിന്തുണയും കമ്പനി നൽകുമെന്നും കെ.ജി എബ്രഹാം പറഞ്ഞു.

ജീവനക്കാരെ കുടുംബാംഗങ്ങളെപ്പോലെയാണ് കാണുന്നത്. അപകട വിവരമറിഞ്ഞതോടെ വീട്ടിലിരുന്ന് കരയുകയായിരുന്നു ഞാൻ. മരിച്ചവരുടെ കുടുംബങ്ങളെ കമ്പനി സംരക്ഷിക്കും. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് അധികൃതർ അറിയിച്ചത്. കമ്പനിയുടെ ഭാഗത്തുനിന്ന് വീഴ്‌ചയുണ്ടായെന്ന് ആരും പറഞ്ഞിട്ടില്ല. ഗ്യാസ് സിലിൻഡറുകൾ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്ന് കരുതുന്നില്ല. അങ്ങനെയായിരുന്നെങ്കിൽ അത് കുവൈറ്റ് പൊലീസിൻ്റെ റിപ്പോർട്ടിൽ പരാമർശിക്കേണ്ടതായിരുന്നു. ജീവനക്കാർക്ക് എയർകണ്ടിഷൻ ചെയ്‌ത ഫ്ലാറ്റാണ് നൽകിയിരുന്നത്. ഇത്തരത്തിൽ 32 ഫ്ലാറ്റുകൾ കമ്പനിക്കുണ്ട്. ജീവനക്കാർക്ക് ഭക്ഷണം പാകം ചെയ്‌ത്‌ നൽകാനും വിളമ്പാനും പ്രത്യേക ജീവനക്കാരെ ഏർപ്പെടുത്തിയിരുന്നു. മുറികളിൽ പാചകം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നതായും കെ.ജി.എബ്രഹാം പറഞ്ഞു.

ഇക്കഴിഞ്ഞ പന്ത്രണ്ടാം തിയതിയായിരുന്നു കുവൈറ്റിൽ ലോകത്തെ ഞെട്ടിച്ച തീപിടിത്തമുണ്ടായത്. 49 പേരാണ് മരിച്ചത്. അതിൽ കൂടുതൽ കേരളത്തിൽ നിന്നുള്ളവരായിരുന്നു. 24 മലയാളികളാണ് തീപിടിത്തത്തിൽ മരിച്ചത്. മാംഗെഫിൽ എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാംപിൽ പുലർച്ചെ നാലിനാണ് തീ പടർന്ന് പിടിച്ചത്. പുക ശ്വസിച്ചും പൊള്ളലേറ്റും പരിക്കേറ്റ നിരവധി പേർ ആശുപത്രികളിൽ ചികിത്സയിലാണ്.