ബാങ്കിന് എതിരെയുള്ള രേഖകള്‍ പുറത്ത് വിടും; എം.എം മണിയെ പൂട്ടാന്‍ രാജേന്ദ്രന്റെ വാര്‍ത്താസമ്മേളനം

ഇടുക്കിയില്‍ മുന്‍ മന്ത്രിയും എല്‍എല്‍എയുമായ എംഎം മണിയും മുന്‍ ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രനും തമ്മിലുള്ള പോര് മുറുകുന്നു. എം.എം മണി തുടങ്ങിവച്ച വിവാദ പ്രസ്ഥാവനകള്‍ക്ക് മറുപടി രാജേന്ദ്രന്റെ വാര്‍ത്താ സമ്മേളനം ഇന്ന് നടക്കും.

മൂന്നാറിലാണ് എസ് രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ അറിവോടെ സര്‍വ്വീസ് സഹകരണ ബാങ്ക് നടത്തിയ അഴിമതികള്‍ രേഖാമൂലം പുറത്ത് വിടുമെന്നാണ് സൂചന.

പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള ബാങ്ക് അഴിമതി തുറന്നുകാട്ടി രാജേന്ദ്രന്‍ കഴിഞ്ഞ ആഴ്ച രംഗത്തുവന്നിരുന്നു. നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുന്ന മൂന്നാറിലെ റിസോര്‍ട്ട് 29 കോടിക്ക് വാങ്ങിയ സഹകരണ ബാങ്കിന്റെ നടപടി തികച്ചും തെറ്റാണെന്നാണ് രാജേന്ദ്രന്‍ പറഞ്ഞത്. എംഎം മണിയും കെവി ശശിയും ചേര്‍ന്നാണ് ഇടപാടുറപ്പിച്ചതെന്നും കോടികളുടെ ഇടപാട് സഹകരണ വകുപ്പിന്റെ അനുമതിയോടെയാണോ എന്നന്വേഷിക്കണമെന്നും രാജേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, എല്ലാ നിയമവും പാലിച്ചാണ് കെട്ടിടം വാങ്ങിയതെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ ബാങ്കിന്റെ നിയമ ലംഘനങ്ങള്‍ രേഖാമൂലം പുറത്തുവിടുമെന്നാണ് സൂചന. ഉച്ചയ്ക്ക് 12ന് മൂന്നാര്‍ ഗവ. ഗസ്റ്റ് ഹൗസിലാണ് എസ് രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നത്.