ഇ.ഡിയുടെ റെയിഡ് മറ്റൊരു കമ്പനിയുമായുള്ള കേസില്‍, മണപ്പുറം ഫിനാന്‍സുമായി ബന്ധപ്പെട്ടല്ല; സ്വത്തുക്കള്‍ മരവിപ്പിച്ചതില്‍ വിശദീകരണവുമായി വി.പി നന്ദകുമാര്‍

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ മണപ്പുറം ഫിനാന്‍സില്‍ റെയിഡ് നടത്തിയത് കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലല്ലെന്ന് എംഡിയും സിഇഒയുമായ വി പി നന്ദകുമാര്‍. തനിക്കും കുടുംബത്തിനുമെതിരെ ഒരു വ്യക്തി നല്‍കിയ കേസുമായി ബന്ധപ്പെട്ടാണ് റെയിഡ് നടന്നത്. തനിക്കെതിരെ വിദ്വേഷമുള്ള വ്യക്തിയാണ് ഇഡിയിലെ പരാതിക്കാരന്‍. ഈ കേസ് ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ മണപ്പുറം അഗ്രോ ഫാംസ് (മാഗ്രോ) എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം വിശദീകരിച്ചു.

മണപ്പുറം അഗ്രോ ഫാംസ് സ്ഥാപനത്തിന്റെ നിക്ഷേപവുമായി ബന്ധപ്പെട്ടായിരുന്നു പരാതി. 2012 ഫെബ്രുവരി ഒന്ന് വരെ ഈ സ്ഥാപനം 143.85 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചിരുന്നു. റിസര്‍വ് ബാങ്ക് നിര്‍ദേശത്തെ തുടര്‍ന്ന് 143.76 കോടി രൂപ നിക്ഷേപകര്‍ക്കും തിരികെ നല്‍കി. ബാക്കിയുള്ളത് ക്ലെയിം ചെയ്യപ്പെടാതെ കിടക്കുന്ന 9.25 ലക്ഷം രൂപ മാത്രമാണ്. ഇത് പഞ്ചാബ് നാഷനല്‍ ബാങ്കിലെ അക്കൗണ്ടില്‍ തന്നെ ഉണ്ട്. അവകാശികളായ നിക്ഷേപകര്‍ക്ക് ഈ അക്കൗണ്ട് മുഖേനയാണ് നിക്ഷേപം തിരിച്ചു നല്‍കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ കോടികളുടെ നിക്ഷേപങ്ങളും ഓഹരിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) മരവിപ്പിച്ചിരുന്നു. 143 കോടിരൂപയുടെ സ്വത്തുക്കളാണ് ഇഡി കഴിഞ്ഞ ദിവസം നടത്തിയ റെയിഡിനെ തുടര്‍ന്ന് മരവിപ്പിച്ചത്. റെയിഡില്‍ നിരവധി അനധികൃത സാമ്പത്തിക ഇടപാടിന്റെ രേഖകള്‍ പിടിച്ചെടുത്തിരുന്നുവെന്ന് ഇഡി ട്വിറ്ററിലൂടെ വ്യക്തമാക്കി.

മണപ്പുറം ഫിനാന്‍സിന്റെ പ്രധാന ശാധകളിലും കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ വി പി നന്ദകുമാറിന്റെ വീട്ടിലും ഉള്‍പ്പെടെ ആറു ഇടങ്ങളിലാണ് കഴിഞ്ഞ ദിവസം ഇഡി റെയിഡ് നടത്തിയത്. കമ്പനിയില്‍ അനധികൃതമായി നടത്തിയ നിക്ഷേപം നടത്തി കള്ളപ്പണം വെളിപ്പിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇഡിയുടെ നടപടി.

ഇങ്ങനെ അനധികൃതമായുണ്ടാക്കിയ കോടികള്‍ നന്ദകുമാര്‍ വകമാറ്റി. ഭാര്യയുടെയും മക്കളുടെയും പേരിലുള്ള സ്ഥാവര സ്വത്തുക്കളിലും മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ ഓഹരികളിലും ഈ തുക നിക്ഷേപിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ (പിഎംഎല്‍എ) പ്രകാരം വി പി നന്ദകുമാറിന്റെ മൊത്തം 143 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിക്കുകയായിരുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.