സമസ്ത മുശാവറ യോഗത്തില്‍ പൊട്ടിത്തെറി; ജിഫ്രി മുത്തുകോയ തങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി

സമസ്ത മുശാവറ യോഗത്തില്‍ പൊട്ടിത്തെറി. മുശാവറ യോഗത്തില്‍ നിന്ന് അധ്യക്ഷനായ ജിഫ്രി മുത്തുകോയ തങ്ങള്‍ ഇറങ്ങിപ്പോയി. ഉമര്‍ ഫൈസി മുക്കം നടത്തിയ അധിക്ഷേപ പരാമര്‍ശത്തിന് പിന്നാലെയാണ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഇറങ്ങിപ്പോയത്. അധ്യക്ഷന്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയതിന് പിന്നാലെ യോഗം പിരിച്ചുവിടുകയായിരുന്നു.

യോഗത്തില്‍ ഉമര്‍ ഫൈസി മുക്കവുമായി ബന്ധപ്പെട്ട പരാതികള്‍ ചര്‍ച്ച ചെയ്യുന്ന സമയം ഉമര്‍ ഫൈസി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന്
ജിഫ്രി മുത്തുകോയ തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉമര്‍ ഫൈസി ഇതിന് തയ്യാറായില്ല. അജണ്ടയിലെ മറ്റ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം ഉമര്‍ ഫൈസി മുക്കവുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ അദ്ദേഹത്തോട് യോഗത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ജിഫ്രി തങ്ങള്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഉമര്‍ ഫൈസി പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് യോഗത്തില്‍ സംസാരിച്ച ഉമര്‍ ഫൈസി കള്ളന്മാര്‍ എന്ന പ്രയോഗം നടത്തിയതില്‍ പ്രകോപിതനായാണ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഇറങ്ങിപ്പോയത്. രണ്ടാഴ്ചക്കകം ചേരുന്ന മുശാവറയില്‍ തര്‍ക്കങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. മസ്തക്ക് ഇല്ലാമിക് കോളേജ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുമായി ഒരു ബന്ധവുമില്ലെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.

Read more

സമസ്തയുടേയും മുസ്ലീം ലീഗിന്റേയും നേതാക്കള്‍ തമ്മില്‍ എടുത്ത തീരുമാനങ്ങള്‍ ഇസ്ലാമിക് കോളേജ് കോര്‍ഡിനേഷന്‍ കമ്മിറ്റിയെ കൊണ്ട് അംഗീകരിപ്പിക്കാമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ സമസ്ത നേതാക്കളോട് പറഞ്ഞതാണ്. ഇത് നടപ്പാക്കുന്ന മുറക്ക് തീരുമാനം പുനപരിശോധിക്കുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇന്ന് കോഴിക്കോട് ചേര്‍ന്ന മുശാവറക്ക് ശേഷം വിശദീകരിച്ചു.