ജോയിയുടെ കുടുംബത്തിന് ധനസഹായം; ദുരിതാശ്വാസ നിധിയില്‍ നിന്നും പത്ത് ലക്ഷം രൂപ നൽകും

തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ട ജോയിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു. ദുരിതാശ്വാസ നിധിയില്‍ നിന്നും 10 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ ധനസഹായമായി പ്രഖ്യാപിച്ചത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജോയിയുടെ അമ്മയ്ക്കാണ് പണം അനുവദിച്ചിട്ടുള്ളത്.

ജോയിയുടെ കുടുംബത്തിന് നഗരസഭ വീട് വെച്ച് നൽകുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. എംഎൽഎയുടെ നേതൃത്വത്തിൽ സ്ഥലം കണ്ടെത്തി സർക്കാർ അനുമതിയോടെയാകും വീട് നിർമ്മിക്കുകയെന്നും മേയർ അറിയിച്ചു. വീട് വീട് നൽകാൻ സർക്കാരിൻ്റെ അനുമതി തേടിയതായും മേയർ പറഞ്ഞു.

അതേസമയം ജോയിയുടെ മരണത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം നഗരസഭയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പ്രതിഷേധം ഉണ്ടായി. പ്രതിഷേധക്കാർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമം നടത്തിയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നഗരസഭയുടെ പിന്നിലെ ഗേറ്റ് വഴി അകത്ത് കയറാൻ ശ്രമം നടത്തിയതോടെ ഇതും പൊലീസ് തടഞ്ഞു.