ആശമാരുമായി ഇന്ന് വീണ്ടും ചർച്ച നടത്താൻ സർക്കാർ; സമരക്കാർ എത്തുമോ എന്നതിൽ അവ്യക്തത

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാവർക്കർമാരുമായി സർക്കാർ ഇന്നും ചർച്ച നടത്തും. ഇന്നലെ നടന്ന മന്ത്രിതല ചർച്ചകളുടെ തുടർച്ചയായി ഇന്നും ചർച്ച നടക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അതേസമയം ആശാപ്രവർത്തകർ ചർച്ചയ്ക്ക് എത്തുമോ എന്നതിൽ വ്യക്തതയില്ല. ആശാ വർക്കർമാരുടെ സമരം ഇന്ന് അമ്പത്തിനാലാം ദിവസത്തിലേക്ക് കടക്കുകയാണ്. നിരാഹാര സമരം പതിനഞ്ചാം ദിവസവും തുടരുകയാണ്.

വേതന പരിഷ്കരണത്തിന് കമ്മീഷനെ നിയോഗിക്കാമെന്ന സർക്കാർ നിർദേശം ആശാ പ്രവർത്തകർ ഇന്നലെ തള്ളിയിരുന്നു. ഇന്നലെ ആരോഗ്യമന്ത്രിയുമായുള്ള മൂന്നാം വട്ട ചർച്ചയിൽ സർക്കാർ നിലപാടിനൊപ്പം നിന്ന ട്രേഡ് യൂണിയനുകളുമായി ഇനി യോജിച്ച് സമരത്തിനില്ലെന്ന നിലപാടിലാണ് സമരസമിതി. സമരസമിതി ഉന്നയിച്ച ആവശ്യങ്ങളൊന്നും സർക്കാ‍ർ അംഗീകരിക്കാത്തതിനെ തുടർന്നാണ് ചർച്ച പരാജയപ്പെട്ടത്.

സമരക്കാരുടെ ആവശ്യങ്ങൾ പഠിക്കുന്നതിന് കമ്മിറ്റി രൂപീകരിക്കാം എന്ന നിർദ്ദേശമാണ് സർക്കാ‍ർ മുന്നോട്ട് വെച്ചത്. എന്നാൽ ഓണറേറിയവും പെൻഷൻ അനൂകൂല്യവും നൽകാൻ സർക്കാ‍ർ തീരുമാനിച്ചാൽ മതിയെന്നും അതിന് കമ്മിറ്റിയുടെ ആവശ്യമില്ലെന്നുമായിരുന്നു സമരസമിതിയുടെ നിലപാട്.

സമരക്കാരും ആരോഗ്യമന്തിയുമായി ഇന്നും ചർച്ച ചെയ്യാമെന്ന ധാരണയിലാണ് ഇന്നലെ യോഗം അവസാനിച്ചത്. അതേസമയം, വിവിധ ട്രേഡ് യൂണിയനുകൾ ഒന്നിച്ചുള്ള സമരത്തിന് ഇനി തങ്ങളില്ലെന്ന് സമരസമിതി വ്യക്തമാക്കി. അനുരഞ്ജന ചർച്ചയിൽ സർക്കാർ നിലപാടിനെ ട്രേഡ് യൂണിയനുകൾ അംഗീകരിച്ച സാഹചര്യത്തിൽ എന്തിന് അവർക്കൊപ്പമിരുന്ന് വീണ്ടും ചർച്ച നടത്തണം എന്നാണ് സമരസമിതിയുടെ ചോദ്യം.