'സെനറ്റ് നാമനിര്‍ദ്ദേശം എന്ത് രേഖകളുടെ അടിസ്ഥാനത്തിലെന്ന് ഗവർണർ വ്യക്തമാക്കണം'; മറുപടി നല്കാൻ പത്ത് ദിവസത്തെ സാവകാശം: ഹൈക്കോടതി

സർവകലാശാല സെനറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരെ വിമർശനങ്ങൾ ഉന്നയിച്ച് ഹൈക്കോടതി. നാമനിര്‍ദ്ദേശം എന്ത് രേഖകളുടെ അടിസ്ഥാനത്തിലാണെന്നും ചാന്‍സിലറുടെ ഓഫീസ് ഇക്കാര്യം വിശദമാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. സര്‍വകലാശാല നല്‍കിയ പട്ടികയിലുണ്ടായിരുന്ന രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.

സെനറ്റിലേക്ക് നാല് എബിവിപി പ്രവര്‍ത്തകരുടെ നാമനിര്‍ദ്ദേശം ചോദ്യം ചെയ്‌ത്‌ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഗവർണർക്ക് നോട്ടീസും അയച്ചിട്ടുണ്ട്. ഹര്‍ജിക്കാരെക്കാള്‍ എന്ത് യോഗ്യതയാണ് നാല് പേർക്കും ഉണ്ടായിരുന്നതെന്നും എന്ത് രേഖകളുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണ്ണര്‍ ഇഇത്തരമൊരു തീരുമാനമെടുത്തതെന്ന് വ്യക്തത വരുത്തണമെന്നും ഹൈക്കോടതി പറഞ്ഞു.

മറുപടി നല്കാൻ പത്ത് ദിവസത്തെ സാവകാശമാണ് ഗവർണർക്ക് ഹൈക്കോടതി നല്‍കിയിരിക്കുന്നത്. സെനറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളും ഹര്‍ജിയില്‍ മറുപടി നല്‍കണം. ഹര്‍ജി ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഈ മാസം 23ന് വീണ്ടും പരിഗണിക്കും. നാല് പേരെയാണ് കേരള സര്‍വകലാശാല സെനറ്റിലേക്ക് വിദ്യാര്‍ത്ഥി മണ്ഡലത്തിലേക്ക് നാമനിര്‍ദ്ദേശം ചെയ്യേണ്ടത്. നിലവില്‍ ചാന്‍സലര്‍ നാമനിര്‍ദ്ദേശം ചെയ്തത് കുറഞ്ഞ യോഗ്യതയുള്ളവരെയാണ് എന്നാണ് ഹര്‍ജിക്കാരുടെ പ്രധാന ആരോപണം.

ഉയര്‍ന്ന യോഗ്യതയുള്ളവരും പഠനത്തിലും കലാ കായിക മേഖലകളിലും ഉന്നത നിലവാരം പുലര്‍ത്തുന്നവരുമായ ഹര്‍ജിക്കാരെ തഴഞ്ഞാണ് ചാന്‍സലറുടെ തീരുമാനമെന്നാണ് ഹർജിക്കാരുടെ വാദം. ഹര്‍ജിക്കാരായ അരുണിമ അശോകും നന്ദകിഷോറും സര്‍വകലാശാല ചാന്‍സലര്‍ക്ക് നല്‍കിയ പട്ടികയിലുണ്ടായിരുന്നു. അതേസമയം സെനറ്റ് നാമനിര്‍ദ്ദേശം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഗവര്‍ണ്ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചായിരുന്നു അന്നത്തെ ഹൈക്കോടതിയുടെ നടപടി.