'ആശാവർക്കർമാരെ കണ്ടത് ആത്മാർത്ഥതയോടെ, വീണാ ജോർജിനെ കുറ്റംപറയില്ല'; സുരേഷ് ഗോപി

ആശാവർക്കർമാരെ താൻ കണ്ടത് ആത്മാർത്ഥതയോടെയാണെന്നും ആത്മാർത്ഥത അവസാനം വരെ ഉണ്ടാകുമെന്നും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ആശാവർക്കർമാരുടെ വിഷയത്തിൽ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജിനെ താൻ കുറ്റംപറയില്ലെന്നും ഇക്കാര്യത്തിൽ എടുത്തുചാടി സംസ്ഥാന സർക്കാരിന് ഒരു തീരുമാനമെടുക്കാൻ കഴിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

ആശാവർക്കർമാരുടെ സമരത്തിൽ കരകയറ്റം ഉണ്ടാകട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞു. പറയാനുള്ളത് ജെപി നദ്ദ പാർലമെന്റിൽ പറഞ്ഞിട്ടുണ്ട്. ആശാവർക്കർമാരുടെ സമരം പരിഹരിക്കലല്ല അവരുടെ ജീവിതം നേരെയാവുകയാണ് വേണ്ടത്. എടുത്തുചാടി സംസ്ഥാന സർക്കാരിന് ഒരു തീരുമാനമെടുക്കാൻ കഴിയില്ലെന്നതാണ്‌ താൻ നേരത്തെ തന്നെ പറഞ്ഞതെന്നും സുരേഷ് ഗോപി പറഞ്ഞു.

എന്നാൽ താൻ പറഞ്ഞത് ദുർവാഖ്യാനം ചെയ്തു‌ എന്നും മൂല്യം തകർക്കാൻ മാധ്യമങ്ങൾ കത്രിക വച്ചുവെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി. അതേസമയം ബിഎംഎസിന്റെ യൂണിറ്റ് രൂപീകരിച്ചതിനെക്കുറിച്ചുള്ള കാര്യത്തിൽ താൻ ചിന്തിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. താൻ തൻ്റെ പക്ഷമാണ് നോക്കുന്നത് മറ്റുള്ളവരുടെ വാഖ്യാനം നോക്കാറില്ല. വ്യാഖ്യാനങ്ങൾ അല്ല, ഒരു സത്യമുണ്ട്, സത്യം തന്റെ ദൈവങ്ങൾക്കറിയാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.