പലിശ ഇളവും തിരിച്ചടവിനുള്ള കാലാവധി നീട്ടലും പരിഹാര മാർഗമല്ല; ദുരിതബാധിതരുടെ മുഴുവൻ കടവും എഴുതിത്തളളണമെന്ന് മുഖ്യമന്ത്രി

വയനാട് ഉരുൾപ്പൊട്ടൽ ദുരിതബാധിതരുടെ മുഴുവൻ കടവും എഴുതിത്തളളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തം നടന്ന പ്രദേശത്തെ മുഴുവൻ കടങ്ങളും പൂർണമായും എഴുതിത്തളളണമെന്നും കടബാധ്യത സർക്കാർ ഏറ്റെടുക്കേണ്ട അവസ്ഥ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാങ്കേഴ്സ് സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എഴുതി തള്ളുന്ന കടബാധ്യത ബാങ്കുകൾക്ക് തന്നെ വഹിക്കണം. ബാങ്കുകൾക്ക് താങ്ങാവുന്ന തുക മാത്രമേ വായ്പ ഇനത്തിലുളളുവെന്നും ബാങ്കേഴ്സ് സമിതി യോഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മാതൃക പരമായ നടപടികൾ ബാങ്കുകൾ സ്വീകരിക്കണം. കേരള ബാങ്ക് അതിൽ മാതൃക കാണിച്ചു. പലിശ ഇളവ്, തിരിച്ചടവിനുള്ള കാലാവധി നീട്ടൽ, ഇതൊന്നും പരിഹാര മാർഗമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉരുൾപൊട്ടൽ കൃഷിഭൂമിയുടെ രൂപം തന്നെ മാറ്റിയിരിക്കുന്ന സ്ഥിതിയാണ് വയനാട്ടിലുളളത്. തുടർവാസമോ കൃഷിയോ ഊ പ്രദേശങ്ങളിൽ സാധ്യമല്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കർഷക കുടുംബങ്ങൾ കൂടുതലുളള പ്രദേശത്തെ മിക്കവരും വായ്പ എടുത്തിട്ടുണ്ട്. വീട് നിർമ്മിക്കാൻ ലോൺ എടുത്തവർക്ക് വീട് തന്നെ ഇല്ലാതായെന്നും തിരിച്ചടയ്ക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലനിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ദുരിതബാധിതർക്കുളള സഹായ ധനത്തിൽ കയ്യിട്ട് വാരിയ ഗ്രാമീണ ബാങ്ക് നടപടി ശരിയല്ലെന്നും നടപടികൾ യന്ത്രികമായി മാറ്റരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.