മണ്ഡല പുനർനിർണയം 2056 വരെ മരവിപ്പിക്കണമെന്ന് ചെന്നൈ സമ്മേളനം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് രാഷ്ട്രപതിക്ക് നിവേദനം നൽകും. മുഖ്യമന്ത്രിമാരും പാർട്ടി പ്രതിനിധികളും ഒന്നിച്ച് രാഷ്‌ട്രപതിയെ കാണും. എംപിമാർ അടങ്ങുന്ന കോർ കമ്മിറ്റി രൂപീകരിക്കും. മണ്ഡലപുനർനിർണയ നീക്കം പാർലമെൻറിൽ യോജിച്ച് തടയുമെന്നും സ്റ്റാലിൻ വിളിച്ചുചേർത്ത സമ്മേളനത്തിൽ തീരുമാനമായുണ്ടായി.
ജനാധിപത്യവും ഫെഡറൽ ശിലയും സംരക്ഷിക്കാനായാണ് പോരാട്ടം. ഇത് ചരിത്ര ദിനമാണെന്നും സ്റ്റാലിൻ പറഞ്ഞു. ചെന്നൈ യോഗത്തിൽ 13 പാർട്ടികൾ പങ്കെടുക്കുന്നുണ്ട്. കേരളത്തെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിനെത്തി. മണ്ഡല പുനർ നിർണയം ഡെമോക്ലീസിന്റെ വാൾ പോലെ ഭീഷണി ഉയർത്തുന്നുവെന്ന് പിണറായി പറഞ്ഞു.
കൊളോണിയൽ കാലത്തെ ഓർമിപ്പിക്കുന്ന നീക്കമാണിത്. വ്യത്യസ്ത ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ബിജെപി ശ്രമമാണിത്. കേന്ദ്രസർക്കാർ ചരിത്രത്തിൽ നിന്ന് പഠിക്കണം. ഫെഡറലിസം രാജ്യത്തിന്റെ അടിസ്ഥാന ശിലയാണ്. വൈവിധ്യങ്ങളെ ഉൾകൊള്ളത്ത മണ്ഡല പുനർ നിർണയം നീതിപൂർവ്വം ആകില്ല. മണ്ഡല പുനർനിർണയ നീക്കം ബിജെപിക്ക് വേണ്ടിയാണ്. തെക്കേ ഇന്ത്യയിലെ സീറ്റുകൾ കാര്യമായി കുറയുമെന്നും പിണറായി കൂട്ടിച്ചേർത്തു.