'കേന്ദ്ര ഭരണാധികാരിയെ കാണാനും മിണ്ടാനും പാടില്ലെന്നു പറയുന്നത് തെറ്റ്'; അമിത് ഷാ വിവാദത്തില്‍ സി.പി.എം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ നെഹ്‌റു ട്രോഫി വള്ളം കളിക്ക് ക്ഷണിച്ചതിനെതിരായ വിമര്‍ശനങ്ങള്‍ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വള്ളംകളിയില്‍ അമിത്ഷാ പങ്കെടുക്കുന്നതില്‍ അത്ഭുതമില്ലെന്നും കേന്ദ്ര ഭരണാധികാരിയെ കാണാനും മിണ്ടാനും പാടില്ലെന്നുപറയുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് രാഷ്ട്രീയനിലപാട് വച്ചല്ല ഫെഡറല്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുക. ലാവലിന്‍കേസ് ബി.ജെ.പി കോടതിയിലല്ല, സുപ്രീംകോടതിയിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

താന്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കുമെന്നത് അടിസ്ഥാനരഹിതമായ അഭ്യൂഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച തന്നെ സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുമെന്നു പറഞ്ഞ അദ്ദേഹം മന്ത്രിസഭാ പുനഃസംഘടന വൈകില്ലെന്ന സൂചനയാണ് നല്‍കിയത്.

ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ നാല് വരെ കോവളത്ത് നടക്കുന്ന ദക്ഷിണ മേഖല കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അമിത് ഷാ കേരളത്തില്‍ എത്തുന്നുണ്ട്. ഇതിനെത്തുമ്പോള്‍ വള്ളം കളിയില്‍ പങ്കെടുക്കണമെന്നാണ് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

Read more

കോവിഡും വെള്ളപ്പൊക്കവും കാരണം മൂന്നുവര്‍ഷമായി പുന്നമടക്കായലിലെ ഓളപ്പരപ്പില്‍ നെഹ്റു ട്രോഫി വള്ളംകളി നടത്താന്‍ സാധിച്ചിരുന്നില്ല. ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളംകളിയില്‍ ഒന്‍പത് വിഭാഗങ്ങളിലായി 79 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്.