ബിജെപി ഇതര സംസ്ഥാനങ്ങളോട് ബജറ്റിൽ ചിറ്റമ്മ നയം; 'ഇതൊരു എന്‍ സ്ക്വയര്‍ ബജറ്റ്', രാഷ്ട്രീയ താല്‍പര്യം മാത്രം: എൻകെ പ്രേമചന്ദ്രൻ

കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ വിമർശനവുമായി എന്‍കെ പ്രേമചന്ദ്രൻ എംപി രംഗത്ത്. ഇതൊരു എന്‍ സ്ക്വയര്‍ ബജറ്റാണെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. ദേശീയ ബജറ്റിന്‍റെ പൊതുസ്വഭാവം പോലും ഇല്ലാതാക്കി. നായിഡു, നിതീഷ് എന്നീ നേതാക്കളെ ആശ്രയിച്ചുള്ള എന്‍ഡിഎ സര്‍ക്കാരിന്‍റെ നിലനില്‍പ്പിനായുള്ള ബജറ്റാണിതെന്നും എന്‍കെ പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി. അതേസമയം ബിജെപി ഇതര സംസ്ഥാനങ്ങളോട് ബജറ്റിൽ ചിറ്റമ്മ നയം സ്വീകരിച്ചുവെന്നും എംപി പറഞ്ഞു.

ബിഹാര്‍, ആന്ധ്രാ സംസ്ഥാനങ്ങളെ മാത്രം പരിഗണിച്ചുകൊണ്ട് ചന്ദ്രബാബു നായിഡുവിനെയും നിതീഷ് കുമാറിനെയും ആശ്രയിച്ചുള്ള എന്‍ സ്ക്വയര്‍ ബജറ്റാണിതെന്നാണ് എന്‍കെ പ്രേമചന്ദ്രന്റെ ആരോപണം. രാജ്യത്തെ പൊതു ബജറ്റിന്‍റെ ഘടനയ്ക്ക് വിരുദ്ധമായി ആന്ധ്രയ്ക്കും ബിഹാറിനും പ്രാതിനിത്യം നല്‍കി. സങ്കുചിതമായ രാഷ്ട്രീയ താല്‍പര്യം മാത്രം സംരക്ഷിക്കാനുള്ള ബജറ്റാണിതെന്നും എന്‍കെ പ്രേമചന്ദ്രൻ പറഞ്ഞു.

പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. നിലവിലുള്ള പദ്ധതികൾ മാത്രം വീണ്ടും പ്രഖ്യാപിച്ചു. നികുതിരംഗത്ത് ആശ്വാസകരമായ ചില നടപടികൾ സ്വീകരിച്ചു. അതിനെപ്പറ്റി കൂടുതൽ പരിശോധിക്കേണ്ടിയിരിക്കുന്നു. പ്രളയ ദുരിതാശ്വാസ പാക്കേജ് ഏതെങ്കിലും സംസ്ഥാനത്തെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും കർണാടക, തമിഴ്നാട്, കേരളം മുതലായ സംസ്ഥാനങ്ങളുടെ പേര് പോലും പരാമർശിച്ചിട്ടില്ലെന്നും എന്‍കെ പ്രേമചന്ദ്രൻ ആരോപിച്ചു.

അതേസമയം ബജറ്റിലെ ആനുകൂല്യത്തിന്‍റെ ഉള്ളടക്കം പരിശോധിച്ചാല്‍ ഒന്നുമില്ലെന്ന് മനസിലാകുമെന്നും എംപി പറഞ്ഞു. കേരളത്തിൽ നിന്നും പാർലമെന്‍റിലേക്ക് എംപിയെ കൊടുത്താൽ പരിഗണിക്കുമെന്ന് പറഞ്ഞതൊക്കെ വെറുതെയായി. കേരളത്തെ ബജറ്റിൽ പരാമർശിച്ചു പോലുമില്ല. സുരേഷ് ഗോപി വാഗ്ദാനം ചെയ്തപോലെ എയിംസിന്‍റെ വിഷയത്തിൽ ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നും എംപി ആരോപിച്ചു.