ദിവ്യ എസ് അയ്യർക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്ത്. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട് കെ കെ രാഗേഷിനെ പ്രശംസിച്ച നടപടിക്കെതിരെയാണ് വിമർശനം. പിണറായിയുടെ പാദസേവ ചെയ്യുന്ന ചുരുക്കം ചില ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഈ മഹതിയെന്നും സോപ്പിടുമ്പോള്‍ വല്ലാതെ പതപ്പിച്ചാല്‍ ഭാവിയില്‍ ദോഷം ചെയ്യുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
‘പിണറായി വിജയന്റെ പാദസേവ ചെയ്യുന്ന ചുരുക്കം ചില സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുണ്ട്. ആ കൂട്ടത്തില്‍പെട്ട മഹതിയാണ് പോസ്റ്റ് ഇട്ടത്. അതിനെ അത്രയെ കാണുന്നുള്ളൂ. സോപ്പിടുമ്പോള്‍ വല്ലാതെ പതപ്പിച്ചാല്‍ ഭാവിയില്‍ ദോഷം ചെയ്യും’- കെ മുരളീധരന്‍ പറഞ്ഞു.
കര്‍ണ്ണന് പോലും അസൂയ തോന്നും വിധമാണ് മുഖ്യമന്ത്രിക്ക് കെ കെ രാഗേഷ് കവചം തീര്‍ത്തിരുന്നത് എന്നായിരുന്നു ദിവ്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. കെ കെ രാഗേഷിന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും നിരവധി കാര്യങ്ങള്‍ താന്‍ ഒപ്പിയെടുത്തിട്ടുണ്ടെന്നും വിശ്വസ്തതയുടെ പാഠപുസ്തകമാണ് കെ കെ രാഗേഷെന്നും ദിവ്യ കുറിച്ചിരുന്നു. പിന്നാലെ വൻ വിമർശനമാണ് ദിവ്യക്ക് നേരെ ഉയർന്നത്.
പിന്നാലെ കെകെ രാഗേഷിനെ പ്രശംസിച്ച പോസ്റ്റിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ദിവ്യ എസ് അയ്യർ ഐഎഎസ് രംഗത്തെത്തി. ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ച വീഡിയോയിലൂടെയായിരുന്നു ദിവ്യയുടെ മറുപടി. നന്മയുള്ളവരെക്കുറിച്ച് നാലാളോട് പറയാന്‍ പ്രയാസം വേണ്ടെന്നും ഒന്നര വര്‍ഷമായി താന്‍ നേരിടുന്ന വിമര്‍ശനത്തിന് കാരണം ഈ പ്രകൃതമെന്നും ഇന്‍സ്റ്റാഗ്രമില്‍ പങ്കുവെച്ച വീഡിയോയില്‍ ദിവ്യ പറഞ്ഞു.
ദിവ്യയുടെ വാക്കുകൾ
‘എല്ലാം ഈ അപ്പാ അമ്മ കാരണമാണെന്ന് ചിലപ്പോൾ പറയാൻ തോന്നും. കുട്ടിക്കാലത്ത് നല്ല വാക്കുകൾ മാത്രം പറയുക, നല്ല കാര്യങ്ങൾ മാത്രം ചെയ്യുക, ആരെയും അധിക്ഷേപിക്കരുത്, നാലാളുടെ മുന്നിൽവെച്ച് ആരെയും അപമാനിക്കരുത്, നമ്മൾ കാരണം ഒരു മനുഷ്യനും വേദനിക്കരുത്, മുതിർന്നവരെ ആദരപൂർവം നോക്കിക്കാണണം, ബഹുമാനപൂർവം അവരോട് പെരുമാറണം എന്നീ കാര്യങ്ങൾ നമ്മുടെ നെഞ്ചിലേറുന്നതുവരെ പറഞ്ഞു മനസ്സിലാക്കി തരികയും പ്രാവർത്തികമാക്കാനുള്ള നിരന്തര ശ്രമം അവരുടെ ജീവിതവഴിയിൽ കാണുകയും ചെയ്തിട്ടുള്ള ബാല്യകാലമാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇപ്പോഴും ആത്മാർഥമായി അത് പ്രാവർത്തികമാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം.
നമ്മളാരും എല്ലാം തികഞ്ഞവരും നിറഞ്ഞവരും അല്ല. നമുക്ക് ചുറ്റുമുള്ള വ്യക്തികളിൽ എല്ലാവരിലും നന്മയുടെ വെളിച്ചം ഉണ്ടാകും. നമുക്ക് പഠിക്കാവുന്ന ഒരുപാട് ഗുണങ്ങൾ അവരിലൊക്കെ ഉണ്ടായിരിക്കം. അതൊക്കെ കണ്ടെത്തുക എന്നത് വലിയ പ്രയാസമേറിയ കാര്യമല്ല. കണ്ടെത്തുന്ന നന്മകൾ പരത്തുക എന്നതിനും പ്രയാസമില്ല. അത് നാലാളോട് പറയുക എന്നതിനും വല്യ പ്രയാസമൊന്നും ഉണ്ടാകേണ്ടതല്ല. കഴിഞ്ഞ ഒന്നൊന്നര വർഷമായി ഏറ്റവും രൂക്ഷമായ വാക്കുകളിലുള്ള വിമർശനവും കയ്‌പേറിയ ചില പ്രതികരണങ്ങളുമൊക്കെ എനിക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത് എന്തിനാണെന്നോ, എന്റെ അനുഭവത്തിലൂടെ, ഉത്തമബോധ്യത്തിൽ, എന്റെ കാഴ്ചപ്പാടിലൂടെ ചില മനുഷ്യരിൽ ഞാൻ കണ്ടെത്തിയ നന്മ എന്താണ്, അവരിലെ ഗുണം എന്താണ് എന്നത് ലോകത്തോട് വിളിച്ചുപറഞ്ഞു എന്ന ഒറ്റക്കാരണത്താലാണ്. എത്ര വിചിത്രമായ ലോകമാണെന്ന് എനിക്ക് ചിലപ്പോ ചിന്തിക്കേണ്ടി വരുന്നുണ്ട്’.