കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നു: സര്‍ക്കാറിന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള ധാര്‍മികമായ അവകാശമില്ല; മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെ സുരേന്ദ്രന്‍

സമ്പൂര്‍ണ്ണമായിട്ടുള്ള നിയമവാഴ്ചയുടെ തകര്‍ച്ചയാണ് കേരളത്തില്‍ സംഭവിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഈ സര്‍ക്കാറിന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള ധാര്‍മികമായ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര സുരക്ഷയെ അടക്കം ബാധിക്കുന്ന ഈ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണം. പ്രത്യാരോപണങ്ങളും ഗുരുതരമാണ്. ഈ സര്‍ക്കാറിന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള യോഗ്യതയും ധാര്‍മികമായ അവകാശവുമില്ല. പുതിയ ജനവിധി തേടണം എന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. എല്ലാ നിലക്കും സര്‍ക്കാറിന്റെ വിശ്വാസത ചോദ്യം ചെയ്യപ്പെടുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നാടിനെ ബാധിക്കുന്ന വിഷയങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളാണ് ഭരണകക്ഷി എംഎല്‍എ പിവി അന്‍വര്‍ പൊതുസമൂഹത്തിന് മുന്‍പില്‍ ഉയര്‍ത്തിയിരിക്കുന്നത്. എന്നിട്ടും ഒരു അന്വേഷണവും ഇവിടെ നടക്കുന്നില്ല. മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണ് ഇതെല്ലാം നടക്കുന്നതെന്ന ഗുരുതരമായ ആരോപണമാണ് സിപിഎം സഹയാത്രികനായ എംഎല്‍എ പറഞ്ഞിരിക്കുന്നത്. അന്‍വര്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത് ഒരു സാധാരണ പൗരനെതിരെതിരെയല്ല. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയും മരുമകന്‍ മന്ത്രിയും എഡിജിപിയും പ്രതിസ്ഥാനത്തുണ്ട്. ആരോപണം തെറ്റാണെങ്കില്‍ അന്‍വറിനെതിരെ കര്‍ശനമായ നടപടി സ്വീകരിച്ച് അദ്ദേഹത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കണം. പി.വി. അന്‍വര്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടത്തിയതാണെങ്കില്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും അന്‍വറിനെതിരായി മാനനഷ്ട കേസ് കൊടുക്കാന്‍ തയ്യാറാവാത്തത്. ഗൗരവതരമായ ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചിരിക്കുന്നത്. അന്‍വറിനെതിരെ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ ശരിയാണെങ്കില്‍ സ്വര്‍ണ്ണക്കള്ളക്കടത്തുകാരെ സഹായിക്കുന്ന എംഎല്‍എയെ ഇത്രനാളും സംരക്ഷിച്ചു പോന്നത് ആരാണ്. കേരളത്തിന്റെ പൊതുസമൂഹത്തിന് മുന്‍പില്‍ ഉത്തരം ലഭിക്കേണ്ട നിരവധി ചോദ്യങ്ങള്‍ അന്‍വറിന്റെ വാര്‍ത്താ സമ്മേളനത്തിലും അതിനുള്ള പ്രതിരോധമായി മുഖ്യമന്ത്രി പറഞ്ഞതിലുമുണ്ട്. ഒറ്റവാക്കില്‍ തള്ളിക്കളയേണ്ട ആരോപണമല്ല ഇതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Read more

അന്‍വറിനെതിരെ ശരിയായ ഒരു നിലപാട് എടുക്കാന്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്ക് സാധിക്കത്തത്. സിപിഎം ഇതുപോലെ ഗതികേടില്‍ ആയ ഒരു കാലം വന്നിട്ടുണ്ടോ. അന്‍വര്‍ കള്ളക്കടത്തുകാരനാണെന്ന് മലപ്പുറം ജില്ലാ കമ്മിറ്റി പറയുമ്പോള്‍, ഇത്രകാലം എന്തുകൊണ്ട് അയാളെ സംരക്ഷിച്ചു. സിപിഎമ്മില്‍ ഇപ്പോള്‍ നടക്കുന്ന മുഖ്യമന്ത്രിയും പിവി അന്‍വറുമായുള്ള ആഭ്യന്തര യുദ്ധം ഏതെങ്കിലും പ്രത്യയശാസ്ത്രപരമായ നിലപാടിന്റെ പേരിലാണോ. ഒരു രാഷ്ട്രീയപാര്‍ട്ടി എത്രമാത്രം അധഃപതിക്കാന്‍ പാടുണ്ടോ. എം.വി. ഗോവിന്ദന്‍ രാജിവെച്ച് പുറത്തു പോകണമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. തൃശ്ശൂരില്‍ ബിജെപി ജയിച്ചതും 20 ശതമാനം വോട്ട് പിടിച്ചതും പൂരം കലക്കിയാണെന്ന ചിന്തയിലാണെങ്കില്‍ എല്‍ഡിഎഫും യുഡിഎഫും അങ്ങനെ തന്നെ തുടരണം. 2026 ഓടെ കേരളം പിടിക്കാനുള്ള ഓട്ടത്തിലാണ് ബിജെപിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.