കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗന് വ്യവസ്ഥകളോടെ സുപ്രീംകോടതി ജാമ്യം

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ ബാങ്ക് മുൻ പ്രസിഡന്റും സിപിഐ മുൻ നേതാവുമായ എൻ ഭാസുരാംഗന് വ്യവസ്ഥകളോടെ സുപ്രീംകോടതി ജാമ്യം. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത തട്ടിപ്പുകേസിലാണ് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. കണ്ടല ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ ഭാസുരാംഗന് ഹൈക്കോടതി കഴിഞ്ഞ മാസം ജാമ്യം അനുവദിച്ചിരുന്നു.

ഈ സാഹചര്യത്തിൽ കേരള പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്ന് ഭാസുരാംഗന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ആർ ബസന്ത് സുപ്രീംകോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. ഭാസുരാംഗൻ അന്വേഷണവുമായി സഹകരിക്കണം. അദ്ദേഹത്തിനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണെന്നും സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ ചുമത്തിയ വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്നായിരുന്നു എൻ ഭാസുരാംഗന്റെ പ്രധാന വാദം.

കുറ്റകൃത്യം നടത്തി പണം തട്ടിയെടുക്കണമെന്ന ഉദ്ദേശമില്ല. സഹകരണ വകുപ്പിന് കീഴിൽ നിയമാനുസൃതമാണ് വായ്പകൾ നൽകിയത്. ബാങ്ക് പ്രസിഡന്റ് സ്ഥാനത്തിരുന്ന് കുറ്റകൃത്യം വഴി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നതിന് തെളിവില്ല. സാമ്പത്തിക തട്ടിപ്പ് നടത്തണമെന്നതിന് കുറ്റകരമായ ഉദ്ദേശമുണ്ടായിരുന്നില്ല. സിവിൽ നിയമത്തിന്റെ കീഴിൽ വരുന്ന സാമ്പത്തിക തർക്കം മാത്രമാണിത്. ക്രിമിനൽ കുറ്റകൃത്യം നിലനിൽക്കില്ലെന്നുമായിരുന്നു എൻ ഭാസുരാംഗന്റെ അഭിഭാഷകരുടെ വാദം.

സാമ്പത്തിക തട്ടിപ്പിന് എൻ ഭാസുരാംഗനെതിരെ തെളിവുകളുണ്ടെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം. അനിയന്ത്രിത നിക്ഷേപ നിരോധന നിയമത്തിന്റെ ലംഘനമാണ് എൻ ഭാസുരാംഗനെതിരായ കുറ്റകൃത്യം. നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പാണ് എൻ ഭാസുരാംഗന്റെ നേതൃത്വത്തിൽ നടത്തിയത്. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം നൽകരുതെന്നും ആയിരുന്നു ക്രൈംബ്രാഞ്ചിന്റെ വാദം. കേസിൽ എൻ ഭാസുരാംഗന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളി. തുടർന്നാണ് എൻ ഭാസുരാംഗൻ അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചതും മുൻകൂർ ജാമ്യം നേടിയതും.

Read more

സംസ്ഥാന സർക്കാരിനായി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ പിവി ദിനേശ്, സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിംഗ് കോൺസൽ നിഷേ രാജൻ ഷൊൺകർ എന്നിവരും പരാതിക്കാർക്ക് വേണ്ടി ശ്രീരാം പറക്കാട്ടും ഹാജരായി. അതേസമയം ഭാസുരാംഗൻ ശരിയായ രാഷ്ട്രീയത്തിന്റെ പക്ഷത്തായിരുന്നുവെന്നും എന്നാൽ കേസിന്റെ കാര്യത്തിൽ അദ്ദേഹത്തെ വെറുതെ വിടില്ലെന്നും സർക്കാർ അഭിഭാഷകൻ അറിയിച്ചു.