'രാഷ്ട്രീയത്തിലിറങ്ങാൻ കാസ'; തദ്ദേശതിരഞ്ഞെടുപ്പിൽ സ്വാധീനമുള്ളിടങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തും, മറ്റിടത്ത് ബിജെപിക്ക് പിന്തുണ

രാഷ്ട്രീയത്തിലിറങ്ങാൻ നീക്കവുമായി ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (CASA). ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും പാർട്ടി രൂപീകരണത്തിന്റെ പഠനങ്ങൾ നടത്തിയതായി കാസ ഭാരവാഹികൾ അറിയിച്ചു. തങ്ങൾക്ക് സ്വാധീന സ്ഥലങ്ങളിൽ സ്ഥാനാർഥികളെ ത്താനും മറ്റിടങ്ങളിൽ ബിജെപിക്ക് പിന്തുണ നാകാനുമാണ് നീക്കമെന്നാണ് സൂചന.

വരാനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിൽ സ്വാധീനമുള്ള സ്ഥലങ്ങളിൽ സ്വതന്ത്ര സ്ഥാനാർഥികളെ നിർത്തുമെന്നാണ് കാസ ഭാരവാഹികൾ അറിയിച്ചത്. മറ്റിടങ്ങളിൽ ബിജെപി സ്ഥാനാർഥികളെ പിന്തുണയ്ക്കാനുമാണ് കാസയുടെ നീക്കം. പാർട്ടി രൂപവത്കരണത്തിന് പഠനങ്ങൾ നടത്തിയതായാണ് ഭാരവാഹികൾ അറിയിക്കുന്നത്. എന്നാൽ, പാർട്ടി രൂപവത്കരിക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് കാസ സംസ്ഥാന പ്രസിഡൻ്റ് കെവിൻ പീറ്ററിന്റെ ഔദ്യോഗിക പ്രതികരണം.

അതേസമയം തദ്ദേശതിരഞ്ഞെടുപ്പിൽ ക്രിസ്‌ത്യൻ യുവതി-യുവാക്കളെ മത്സരരംഗത്തേക്ക് ഇറക്കും. അങ്ങനെയുള്ളവരെ കണ്ടെത്തുകയും പ്രേരിപ്പിക്കുകയും തയ്യാറായവരെ പിന്തുണയ്ക്കുകയും ചെയ്യും. അതിനുള്ള തീരുമാനം എടുത്ത് പ്രവർത്തനം തുടങ്ങിയെന്നും കെവിൻ പീറ്റർ വ്യക്തമാക്കി. അതേസമയം, പാർട്ടി രൂപവത്കരണത്തെക്കുറിച്ച് ഒരിക്കലും ആലോചിച്ചിട്ടില്ലെന്ന ഉത്തരമാണ് കെവിൻ പീറ്റർ നൽകിയതെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് പറഞ്ഞു.

‘കേരളത്തിൽ ഒരു രാഷ്ട്രീയപ്പാർട്ടിയുടെ സാധ്യതയെക്കുറിച്ച് വളരെ വിശദമായി പഠിച്ചിട്ടുണ്ട്. മുൻതിരഞ്ഞെടുപ്പിലെ കണക്കുകളടക്കം പരിശോധിച്ചാണ് പഠനം നടത്തിയത്. കേരള കോൺഗ്രസിന് ഒരു തിരിച്ചുവരവ് സാധ്യമല്ല. വിശ്വാസ്യത നഷ്‌ടപ്പെട്ടു. കറകളഞ്ഞ, ദേശീയതയ്ക്കൊപ്പം നിൽക്കുന്ന വലത് രാഷ്ട്രീയപ്പാർട്ടിക്കുള്ള സ്പെയ്‌സ് ഇവിടെ ഒഴിഞ്ഞു കിടക്കുന്നുണ്ട്. പാർട്ടി ഉണ്ടാക്കാനുള്ള തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ഭാവിയിൽ അനുകൂല സാഹചര്യങ്ങൾ ഒത്തുവരികയും രാഷ്ട്രീയ പ്രസ്ഥാനം തുടങ്ങേണ്ടത് ആവശ്യമായി വരികയും ചെയ്‌താൽ അപ്പോൾ ആ തീരുമാനം എടുക്കും’- കെവിൻ പീറ്റർ പറഞ്ഞു.