വഖഫ് ബില്ലിനെ അനുകൂലിക്കണം; സഭയുടെ നിര്‍ദേശം കേള്‍ക്കണം; 19 എംപിമാരുടെയും ഓഫീസുകളിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ച് ബിജെപി; കൊച്ചിയില്‍ കോണ്‍ഗ്രസിനെതിരെ പോസ്റ്റര്‍

കേന്ദ്ര സര്‍ക്കാര്‍ വഖഫ് നിയമ ഭേദഗതി ബില്‍ ലോകസഭയില്‍ അവതരിപ്പിക്കുന്ന സമയത്ത് കേരളത്തിലെ 19 എംപിമാരുടെയും ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച് ബിജെപി. ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്യണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തുന്നത്. 19 സ്ഥലങ്ങളിലെയും പ്രതിഷേധമാര്‍ച്ചും സംസ്ഥാന നേതാക്കള്‍ ഉദ്ഘാടനം ചെയ്യും.

ഇന്ന് ഉച്ചയ്ക്ക് 12 ന് ബില്ല്് ലോക്‌സഭയില്‍ അവതരിപ്പിക്കും. ബില്ലിന്മേല്‍ 8 മണിക്കൂര്‍ ചര്‍ച്ച നടക്കും. ഭയില്‍ സ്വീകരിക്കേണ്ട തന്ത്രം തീരുമാനിക്കുന്നതിനായി രാവിലെ 9.30ന് പാര്‍ട്ടി എംപിമാരുടെ യോഗം കോണ്‍ഗ്രസ് വിളിച്ചുകൂട്ടി. മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ടതിനാല്‍ സിപിഎം എംപിമാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ല. ജെപിസി പരിഗണിച്ച ഭരണപക്ഷ നിര്‍ദേശങ്ങള്‍ മാത്രം അടങ്ങിയ ബില്ലാണ് നാളെ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്.

പാര്‍ലമെന്റ് സമ്മേളനം അവസാനിക്കാന്‍ മൂന്നു ദിവസങ്ങള്‍ മാത്രം ശേഷിക്കെ തിരക്കിട്ട് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ബില്‍ പാസാക്കാനുള്ള അംഗസംഖ്യയുള്ളതിനാല്‍ സര്‍ക്കാരിന് ആശങ്കയില്ല.

അതേസമയത്ത്, എറണാകുളത്ത് കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ പോസ്റ്റര്‍ പതിച്ചു. കോണ്‍ഗ്രസ് എംപിമാരുടെ ശ്രദ്ധയ്ക്ക് എന്ന തലക്കെട്ടിലാണ് പോസ്റ്റര്‍. വഖഫ് ബില്ലിനെ എതിര്‍ത്താലും ജയിച്ചെന്ന് കരുതേണ്ട എന്ന് മുന്നറിയിപ്പ്. മുനമ്പം ജനതയുടെ പേരിലാണ് പോസ്റ്റര്‍. ഹൈബി ഈഡന്‍ എംപിയുടെ ഓഫീസ് പരിസരത്താണ് പോസ്റ്റര്‍ പതിച്ചത്.

Read more

ക്രൈസ്തവ സമൂഹം നിങ്ങള്‍ക്കെതിരെ വിധിയെഴുതുമെന്നും ക്രൈസ്തവ സമൂഹത്തിന് നിങ്ങള്‍ നല്‍കിയ മുറിവായി മുനമ്പം എന്നും ഓര്‍ത്തുവയ്ക്കുമെന്നും പോസ്റ്ററില്‍ പറയുന്നു. മുനമ്പത്തെ അമ്മമാരുടെ കണ്ണീരും പ്രാര്‍ത്ഥനയും ദാൈവം കാണാതിരിക്കില്ലെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്. വഖഫ് ബില്ല് ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കാനിരിക്കെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ബില്ലിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ബില്ലിനെ അനുകൂലിക്കണമെന്ന് കത്തോലിക്കാ സഭ ആഹ്വാനം ചെയ്തിരുന്നു.