മുനമ്പം ഭൂമി പ്രശ്‌നത്തിൽ സുപ്രീം കോടതിയിൽ നിയമപോരാട്ടം തുടരണമെന്ന കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിന്റെ വാക്കുകളോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാജു പി നായർ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
രാജു പി നായർ പറഞ്ഞതിങ്ങനെ
‘തൊണ്ട പൊട്ടുമാറ് ഉച്ഛത്തിൽ കിട്ടുന്ന എല്ലാ വേദികളിലും ഉറച്ച് പറഞ്ഞതാണ് ഈ നാട്ടിലെ ക്രിസ്തീയ സമൂഹം വഞ്ചിക്കപ്പെടുന്നു എന്ന്. മുനമ്പത്തെ 610 കുടുംബങ്ങളുടെ പ്രശ്‌നം പരിഹരിക്കലല്ല അതുപയോഗിച്ച് ഒരു സമൂഹത്തിനകത്ത് മുസ്ലിം വിരുദ്ധത ഉണ്ടാക്കുക മാത്രമാണ് അവരുടെ ലക്ഷ്യമെന്ന് ആവർത്തിച്ചു പറഞ്ഞു. പക്ഷെ കടൽവെള്ളത്തിന് തീ പിടിപ്പിക്കുന്ന നുണകളാൽ ആ പാവം മനുഷ്യരെ അവർ തെറ്റിദ്ധരിപ്പിച്ചു കൊണ്ടേയിരുന്നു. ഈ നിയമഭേദഗതി ഒരു സമൂഹത്തിന്റെ മതസ്വാതന്ത്ര്യത്തെ ഇല്ലാതെയാക്കാനാണ് എന്നും നാളെ അവർ നിങ്ങളെ തേടിയെത്തും എന്നും ഈ നാട്ടിലെ ക്രൈസ്തവ സമൂഹത്തോട് ഞങ്ങൾ പറഞ്ഞു കൊണ്ടേയിരുന്നു. പക്ഷെ ഞങ്ങൾ നശിച്ചാലും മുസ്ലിമിന്റെ ചോര കണ്ടാൽ മതിയെന്ന് ചിന്തിക്കുന്നത് വരെ കാസ എന്ന തീവ്രവാദി സംഘം അവരെ പറഞ്ഞു പഠിപ്പിച്ചിരുന്നു.
വിചാരധാരയിലെ ഒന്നാം പേരുകാരനായ ന്യൂനപക്ഷ സമുദായത്തിന്റെ കഴുത്തിൽ കത്തി വച്ചപ്പോൾ രണ്ടാം പേരുകാരൻ പടക്കം പൊട്ടിച്ചിരുന്നു. ഞങ്ങൾ അവരെ പരിഹസിക്കില്ല, കാരണം അവരിൽ അത്രയും ആഴത്തിൽ വിഷമിറക്കാൻ കഴിയുന്ന നിലയിൽ ആ ശക്തികളെ അവർ വിശ്വസിച്ചു പോയിരുന്നു. ഇപ്പോൾ നന്ദി മോദി എന്ന് പറയാൻ ഇരുന്ന ഒരു ജനതക്ക് മുന്നിൽ ചെന്നായയുടെ പൊയ്മുഖം വീണിരിക്കുന്നു. കേരളത്തെ വഞ്ചിച്ച ഈ കള്ളന്മാർക്ക് മുന്നിൽ പ്രതിഷേധിക്കാൻ ഉള്ള ആർജ്ജവമെങ്കിലും അവർക്ക് ഉണ്ടാവട്ടെ. പങ്കായം പിടിച്ച കൈകൾ ദുർബലമാണെന്ന് കരുതിയല്ല, നിസ്സഹായത പൂണ്ട മനസ്സായിരുന്നു നിങ്ങളുടേത് എന്ന് മനസ്സിലാക്കിയാണ് ഈ വഞ്ചന നടത്തിയത്. ആ മനസ്സിനെ വഞ്ചിച്ച ഈ കപടന്മാരെ ഇനി എങ്ങനെ സ്വീകരിക്കണം എന്ന് ആ ജനത തീരുമാനിക്കട്ടെ!’
Read more
മുനമ്പത്തെ ജനങ്ങൾ വഖഫ് ഭൂമി വിഷയത്തിൽ നിയമപോരാട്ടം തുടരേണ്ടി വരുമെന്ന് മുനമ്പത്ത് നടന്ന ‘നന്ദി മോദി ബഹുജനകൂട്ടായ്മ’ പരിപാടിയിലാണ് കേന്ദ്രമന്ത്രി സൂചിപ്പിച്ചത്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ നിയമവഴിയിലൂടെ തന്നെ ഇതിന് പരിഹാരം കാണണമെന്നും കിരൺ റിജിജു പറഞ്ഞു. ഒരു ഭരണഘടനാ പദവിയിൽ ഇരിക്കുന്നയാളാണ് താൻ. പ്രശ്നം നിലവിൽ കോടതി പരിഗണനയിലാണ്. അതിനാൽ കൃത്യമായ സമയപരിധി പറയുന്നില്ല എന്നും കേന്ദ്രമന്ത്രി പറഞ്ഞു. എന്നാൽ പ്രതിപക്ഷം നടത്തുന്ന രാഷ്ട്രീയ നാടകങ്ങളിൽ വീഴരുതെന്നും കിരൺറിജിജു പറഞ്ഞു.