പെരുമ്പാവൂർ കുറുപ്പംപടിയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ അമ്മയുടെ ആൺ സുഹൃത്ത് പീഡിപ്പിച്ച സംഭവത്തിൽ അമ്മക്കെതിരെ കേസെടുക്കും. രണ്ട് വർഷങ്ങളായി കുട്ടികൾ നേരിടുന്ന പീഡനത്തെ പറ്റി കുട്ടികളുടെ അമ്മയ്ക്ക് അറിയാമായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം. പെൺകുട്ടികൾ നേരിടുന്ന പീഡനം അറിഞ്ഞിട്ടും അത് മറച്ച് വെച്ചതിനാകും കേസ് എടുക്കുക.
പെൺകുട്ടികളുടെ അമ്മയുടെ മൊഴി വീണ്ടും എടുക്കുകയാണ് പൊലീസ്. മൊഴി രേഖപ്പെടുത്തിയ ശേഷം അമ്മയ്ക്കെതിരെ പുതിയ കേസെടുക്കും. പീഡനം അറിഞ്ഞിട്ടും ഇത് മറച്ച് വെച്ചതിനാകും കേസ് എടുക്കുക. കേസിൽ ഇരയാക്കപ്പെട്ട പെൺകുട്ടികളുടെ രഹസ്യമൊഴിയും പൊലീസ് രേഖപ്പെടുത്തി. പെരുമ്പാവൂർ മജിസ്ട്രേറ്റിന് മുന്നിലാണ് കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.
പത്തും പന്ത്രണ്ടും വയസുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് കുട്ടികളുടെ അമ്മയുടെ സുഹൃത്തായ ടാക്സി ഡ്രൈവറെ ഇന്നലെയാണ് കുറുപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. പെൺകുട്ടികളുടെ സുഹൃത്തുക്കളെയും ദുരുപയോഗം ചെയ്യാനുള്ള പ്രതിയുടെ ശ്രമമാണ് പീഡന വിവരം പുറത്തറിയാൻ കാരണമായത്. പ്രതി റിമാൻഡിലാണ്. പെൺകുട്ടികളെ ശിശുക്ഷേമ സമിതിയുടെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.
പെൺകുട്ടികളുടെ പിതാവ് മരിച്ചതിന് ശേഷമാണ് കുട്ടികളുടെ അമ്മയുമായി പ്രതി ബന്ധമുണ്ടാക്കിയത്. രണ്ടാനച്ഛൻ എന്ന നിലയിലുളള സ്വാതന്ത്ര്യം മുതലെടുത്താണ് പെൺകുട്ടികളെ പ്രതി ദുരുപയോഗം ചെയ്തത്. അടിക്കടി വീട്ടിൽ വന്നിരുന്ന പ്രതി പെൺകുട്ടികളെ രണ്ട് വർഷത്തോളം ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് പൊലീസ് കണ്ടെത്തൽ. പെൺകുട്ടികളുടെ സഹപാഠികളായ മറ്റ് കുട്ടികളെയും ദുരുപയോഗം ചെയ്യാനുളള ശ്രമമാണ് പ്രതിയെ കുടുക്കിയത്. ഇക്കാര്യം മനസിലാക്കിയ സ്കൂളിലെ അധ്യാപികയാണ് പൊലീസിനെ സമീപിച്ചത്.