കേരളത്തില്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും നഷ്ടം; സിഎജി റിപ്പോര്‍ട്ടില്‍ നഷ്ടത്തിലുള്ള സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം

സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും നഷ്ടത്തിലെന്ന് സിഎജി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 77 പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തിലാണെന്നാണ് സിഎജി പുറത്തുവിട്ടിരുക്കുന്ന റിപ്പോര്‍ട്ട്. കെഎസ്ആര്‍ടിസിയുടെ കണക്കുകള്‍ പോലും ലഭിക്കുന്നില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2016ന് ശേഷം കെഎസ്ആര്‍ടിസി ഓഡിറ്റിന് രേഖകള്‍ പോലും സമര്‍പ്പിച്ചിട്ടില്ല. സംസ്ഥാനത്ത് 58 പൊതുമേഖല സ്ഥാപനങ്ങള്‍ മാത്രമാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 77 പൊതുമേഖല സ്ഥാപനങ്ങളുടെ നഷ്ടം 18,026.49 കോടി രൂപയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 2020 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള സിഎജി റിപ്പോര്‍ട്ടാണ് ഇന്ന് സഭയില്‍ വച്ചത്.

നഷ്ടത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെന്നാണ് റിപ്പോര്‍ട്ടിലെ ശിപാര്‍ശ. 18 പൊതുമേഖലാ സ്ഥാപനങ്ങള്‍ 1986 മുതല്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്നും ഇവ അടച്ചുപൂട്ടാനുള്ള നടപടി ഊര്‍ജിതമാക്കണമെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. കെഎംഎംഎല്ലില്‍ ക്രമക്കേട് നടന്നതായും സിഎജി കണ്ടെത്തി.