ചേർത്തലയിലെ നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് അമ്മയുടെ ആൺസുഹൃത്ത് ഒറ്റയ്ക്ക്

ചേർത്തലയിലെ നവജാത ശിശുവിനെ കൊന്നത് അമ്മയുടെ ആൺസുഹൃത്ത് രതീഷ് ഒറ്റയ്‌ക്കെന്ന് പോലീസ്. അനാഥാലയത്തിൽ ഏൽപ്പിക്കാം എന്ന വ്യാജേന കുഞ്ഞിനെ വീട്ടിൽ എത്തിച്ച ശേഷം രതീഷ് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. അതേസമയം കുഞ്ഞിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.

പ്രസവസമയത്ത് കുഞ്ഞിന്റെ അമ്മ ആശക്കൊപ്പം ആശുപത്രിയിൽ നിന്നത് രതീഷ് ആയിരുന്നു. ഭർത്താവ് എന്ന പേരിലാണ് ആശയ്ക്കൊപ്പം നിന്നത്. ഓ​ഗസ്റ്റ് 31 നാണ് ഇരുവരും ആശുപത്രി വിട്ടത്. പിന്നീട് ആശയാണ് കുഞ്ഞിനെ ബിഗ്ഷോപ്പറിലാക്കി രതീഷിന് കൈമാറിയത്. ആശുപത്രിയിൽ നിന്നെത്തിയ ദിവസം തന്നെയാണ് കൊലപാതകം നടത്തിയത്. അതേസമയം കുഞ്ഞിനെ അനാഥാലയത്തിൽ നൽകുമെന്ന് രതീഷ് പറഞ്ഞതായാണ് ആശയുടെ മൊഴി.

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലാണ് കുഞ്ഞിന്റെ പോസ്റ്റുമോർട്ടം നടക്കുക. കുട്ടിയുടെ ഡിഎൻഎ പരിശോധിക്കാനും പൊലിസ് തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് ആലപ്പുഴ പള്ളിപ്പുറം സ്വദേശി ആശയുടെ കുഞ്ഞിനെ കാണാതായ വിവരം വാർഡ് മെമ്പർ പൊലീസിനെ അറിയിക്കുന്നത്. പൊലീസെത്തി ചോദ്യം ചെയ്തതിൽ കുട്ടിയെ വളർത്താൻ മറ്റൊരാൾക്ക് നൽകി എന്നാണ് യുവതി പറഞ്ഞത്. പിന്നീട് യുവതിയേയും ആൺ സുഹൃത്തായ രതീഷിനേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിലാണ് കുട്ടിയെ കൊന്ന് രതീഷിന്റെ വീട്ട് വളപ്പിൽ കുഴിച്ച് മൂടിയെന്ന വിവരം ലഭിച്ചത്.

കുഞ്ഞിന്റെ മൃതദേഹവും പൊലീസ് കണ്ടെത്തിയിരുന്നു. യുവതിയുടെ ആണ്‍ സുഹൃത്തിന്‍റെ വീട്ടിലെ ശുചിമുറിയിൽ നിന്നുമാണ് കുഞ്ഞിന്‍റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. കുഞ്ഞിനെ ആദ്യം കൊലപ്പെടുത്തിയശേഷം കുഴിച്ചിടുകയായിരുന്നു. പിടിക്കപ്പെടുമെന്ന് മനസിലായതോടെയാണ് പുറത്തെടുത്ത് ശുചിമുറിയിൽ ഒളിപ്പിച്ചത്. തുടര്‍ന്ന് മറ്റൊരിടത്തേക്ക് മാറ്റാനോ കത്തിച്ചു കളയാനോ ആയിരുന്നു നീക്കമെന്നും പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയോടെയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ കൊലപാതക കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.