ആര്‍എസ്എസിനേയും എസ്ഡിപിഐയേയും ജമാഅത്ത് ഇസ്ലാമിയേയും എതിര്‍ക്കുന്നതിലൂടെ വര്‍ഗീയതയേയാണ് എതിര്‍ക്കുന്നത്; വര്‍ഗീയ വാദികള്‍ വിശ്വാസികളല്ലെന്ന് എംവി ഗോവിന്ദന്‍

ആര്‍എസ്എസിനെയോ ജമാഅത്തെ ഇസ്ലാമിയെയോ വിമര്‍ശിച്ച് സംസാരിച്ചാല്‍ അത് ഹിന്ദു സമൂഹത്തിനോ മുസ്ലിം സമൂഹത്തിനോ എതിരാകുന്നതല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആര്‍എസ്എസിനേയും എസ്ഡിപിഐയേയും ജമാഅത്ത് ഇസ്ലാമിയേയും എതിര്‍ക്കുന്നതിലൂടെ വര്‍ഗീയതയേയാണ് സിപിഎം എതിര്‍ക്കുന്നത്.

യഥാര്‍ഥ വിശ്വാസികള്‍ വര്‍ഗീയ വാദത്തിന് എതിരാണ്, വര്‍ഗീയ വാദികള്‍ക്ക് വിശ്വാസവുമില്ല എന്നതാണ് യാഥാര്‍ഥ്യം. കേരളം കണ്ട മഹാപ്രതിഭകളില്‍ ഒന്നാമനായ എം ടി വാസുദേവന്‍ നായരെ വര്‍ഗീയ ശക്തികള്‍ സമൂഹ മാധ്യമങ്ങളിലൂടെ ആക്രമിക്കുകയാണ്. വര്‍ഗീയ ശക്തികളുടെ വികലമായ മനസ്സിന്റെ ഭാഗമാണിത്.

രണഘടനയെയും അത് തയ്യാറാക്കിയവരെയും അംഗീകരിക്കാന്‍ സംഘപരിവാര്‍ ഒരുക്കമല്ലെന്നും ഡോ. അംബേദ്കറെ അധിക്ഷേപിക്കുന്ന ആഭ്യന്തരമന്ത്രിയുടെ രാജ്യമായി ഇന്ത്യ മാറിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

സ്വാതന്ത്ര്യം ലഭിച്ച് ഇത്രയധികം വര്‍ഷം കഴിഞ്ഞശേഷവും മനുസ്മൃതിയിലും ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലും ഊറ്റംകൊള്ളുകയാണ് സംഘപരിവാര്‍. വിശ്വാസത്തിന്റെ പേരുപറഞ്ഞ് കുറേനാള്‍ നടന്നാല്‍ ജനം അത് അംഗീകരിക്കില്ല എന്നതാണ് അയോധ്യ ഉള്‍പ്പെടുന്ന മണ്ഡലങ്ങളിലെ തോല്‍വി തെളിയിച്ചത്. വര്‍ഗീയ ധ്രുവീകരണം ബിജെപി നടത്തുമ്പോള്‍ മൃദുഹിന്ദുത്വ നിലപാടാണ് കോണ്‍ഗ്രസിന്.

Read more

എന്നാല്‍, ഓരോ ഘട്ടത്തിലും എന്താണ് രാജ്യത്ത് സംഭവിക്കുന്നതെന്ന് കൃത്യവും സൂക്ഷ്മവുമായി പരിശോധിച്ചാണ് സിപിഐ എമ്മിന്റെ ഓരോ പാര്‍ടി കോണ്‍ഗ്രസും പൂര്‍ത്തിയായിട്ടുള്ളത്.
വികസിത രാഷ്ട്രങ്ങളിലെ ജീവിതനിലവാരത്തിനൊപ്പം സംസ്ഥാനത്തെ എത്തിക്കാനുള്ള ചരിത്രദൗത്യമാണ് നവകേരള സൃഷ്ടിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനെതിരെ ഭൂരിപക്ഷ- –ന്യൂനപക്ഷ വര്‍ഗീയതയെല്ലാം ചേര്‍ന്ന് മഴവില്‍ സഖ്യം രൂപപ്പെടുന്നു. ഇടതുപക്ഷമാണ് അവരുടെ പൊതുശത്രു. മാധ്യമങ്ങളുടെ അകമ്പടിയോടെ മുഖ്യമന്ത്രിയെയും മുന്നണിയെയും സര്‍ക്കാരിനെയും തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.