'എഡിജിപിയെ മാറ്റിയത് കൃത്യ സമയത്ത്, നടപടി ആണെന്നും അല്ലെന്നും വ്യാഖ്യാനിക്കാം'; സിപിഐയിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നില്ലെന്നും എംവി ഗോവിന്ദൻ

എഡിജിപി എംആർ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയത് കൃത്യമായ സമയത്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ചുമതലയിൽ നിന്ന് മാറ്റിയത് അജിത്ത് കുമാറിനെതിരായ നടപടിയാണോ എന്ന ചോദ്യത്തിന് ആണെന്നും അല്ലെന്നും നിങ്ങൾക്ക് വിലയിരുത്താമെന്നാണ് മാധ്യമങ്ങളോട് ഗോവിന്ദൻ പറഞ്ഞത്. എഡിജിപിയെ എന്തുകൊണ്ട് ക്രമസമാധാന ചുമതലയിൽ നിന്ന് ബെറ്റാലിയൻ ചുമതലയിലേക്ക് മാറ്റുന്നുവെന്നതിലും എംവി ​ഗോവിന്ദൻ കൃത്യമായ മറുപടി നൽകിയില്ല.

നടപടി ആർഎസ്എസ് നേതാക്കളെ കണ്ടതുമായി ബന്ധപ്പെട്ടാണോയെന്ന ചോദ്യത്തിന് അങ്ങനെയുമാകാമെന്നായിരുന്നു മറുപടി.
സിപിഐയിൽ നിന്ന് ഒരു സമ്മർദ്ദവുമുണ്ടായിരുന്നില്ല, അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ നടപടിയെടുക്കുമെന്നാണ് സർക്കാർ പറഞ്ഞത്. ആ തീരുമാനം അക്ഷരം പ്രതി നടപ്പിലാക്കിയിരിക്കുമെന്നും ഗോവിന്ദൻ കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. അന്വേഷണം പുരോ​ഗമിക്കുകയാണ്. റിപ്പോർട്ട് ലഭിക്കുന്നമുറയ്ക്ക് അനുയോജ്യമായ നടപടി സ്വീകരിക്കും എന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

അൻവർ ഒരു അജണ്ടയുടെ അടിസ്ഥാനത്തിൽ ഇടതുപക്ഷമുന്നണിയ്ക്കതിരെ നീങ്ങുന്ന സ്ഥിതിയാണ്. ചേലക്കരയിലും പാലക്കാടും ഉപതിരഞ്ഞെടുപ്പിൽ സിപിഎം- ബിജെപി ഡീൽ ഉണ്ടെന്ന അൻവറിന്റെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ശുദ്ധ അസംബന്ധമാണ് പറയുന്നതെന്നും അതിൽ യാതൊരു വിശദീകരണത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു സമുദായമാണ് കള്ളക്കടത്ത് നടത്തുന്നതെന്ന് പറയാൻ സാധിക്കുകയില്ല. സമുദായ നേതാക്കൾക്ക് ബാധ്യതയുണ്ട്. ഇതൊരു കുറ്റകൃത്യമല്ലെന്നാണ് ചില ആളുകൾ ധരിക്കുന്നത്. ആ ധാരണ മാറണമെന്നും കെടി ജലിലീന്റെ വിവാദ പരാമർശത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു.