'ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാനാകില്ല'; പൊലീസ് കോടതിയിൽ

നടി ഹണി റോസ് നൽകിയ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ് കോടതിയിൽ. ഇത് സംബന്ധിച്ച റിപ്പോർട്ട് പൊലീസ് കോടതിയിൽ നൽകി. കഴിഞ്ഞ ദിവസം ഹൈക്കോടതി സെൻട്രൽ പൊലീസിനോട് നിലപാട് തേടിയിരുന്നു. എന്നാൽ കേസെടുക്കാൻ വകുപ്പുകളില്ലെന്നായിരുന്നു പൊലീസ് കോടതിയിൽ വ്യക്തമാക്കിയത്.

പൊലീസിന് കേസ് എടുക്കാൻ ആകില്ലെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തിൽ കൂടുതൽ നിയമോപദേശം തേടുമെന്നും പൊലീസ് പറയുന്നു. പരാതിയുടെ സ്വഭാവമനുസരിച്ച് കോടതി മുഖാന്തരമാണ് കേസിൽ തുടർനടപടി സ്വീകരിക്കാനാകുക. ഇക്കാര്യം ഹണി റോസിനോടും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഹണി റോസിനെ കൂടാതെ തൃശൂർ സ്വദേശി സലിമും രാഹുലിനെതിരെ പരാതി നൽകിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനൽ ചർച്ചകളിലൂടെയും തന്നെ അധിക്ഷേപിച്ചുവെന്നായിരുന്നു ഹണി റോസിന്റെ പരാതി. രാഹുൽ ഈശ്വർ നിരന്തരം സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തുന്നു എന്നായിരുന്നു ഹണി റോസിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്. ഇത് അശ്ലീല – ദ്വയാർത്ഥ പ്രയോഗം ആണ്. രാഹുൽ ഈശ്വർ സൈബർ ബുള്ളിയിംഗിന് നേതൃത്വം നൽകുന്നു എന്നും ഹണി റോസ് ആക്ഷേപിച്ചിരുന്നു.

അതേസമയം ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നായിരുന്നു രാഹുൽ ഈശ്വറിന്റെ വാദം. ഹണി റോസിന്റെ വസ്ത്ര ധാരണത്തിൽ ഉപദേശം നൽകുക മാത്രമാണ് താൻ ചെയ്തത്. സൈബർ ആക്രമണത്തിന് കാരണമായ ഒന്നും മാധ്യമങ്ങളിലൂടെ സംസാരിച്ചിട്ടില്ല. ആർക്കെതിരെയും സൈബർ അധിക്ഷേപം പാടില്ല എന്നാണ് തന്റെ നിലപാട് എന്നുമാണ് നേരത്തെ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുൽ ഈശ്വർ പറഞ്ഞത്. പിന്നാലെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി പൊലീസിന്റെ നിലപാട് തേടുകയായിരുന്നു.