'ഒമര്‍ ലുലു മയക്കുമരുന്നിന് അടിമ'; എംഡിഎംഎ കലര്‍ത്തിയ വെള്ളം നല്‍കി പീഡിപ്പിച്ചെന്ന് നടി

ലൈംഗിക പീഡന പരാതിയില്‍ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി പരാതിക്കാരി. എംഡിഎംഎ കലര്‍ത്തിയ വെള്ളം നല്‍കി മയക്കി കിടത്തിയ ശേഷം ഒമര്‍ ലുലു ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. കേസ് ഒത്തുതീര്‍പ്പാക്കാനായി ഒമര്‍ ലുലു നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.

ഒമര്‍ ലുലു മയക്കുമരുന്നിന് അടിമയാണെന്നും പരാതിക്കാരി ആരോപിക്കന്നു. ലൈംഗിക പീഡന പരാതിയില്‍ ഒമര്‍ ലുലു മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് കൂടുതല്‍ ആരോപണങ്ങളുമായി പരാതിക്കാരി കോടതിയെ സമീപിച്ചത്. ഒമര്‍ ലുലുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പരാതിക്കാരി നല്‍കിയ ഉപഹര്‍ജിയിലാണ് കൂടുതല്‍ ആരോപണങ്ങളുണ്ടായത്.

ഒമര്‍ ലുലു വിവാഹിതനാണെന്ന് മറച്ചുവച്ച് വിവാഹ വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിക്കുകയായിരുന്നു. ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സിനിമകളില്‍ അവസരം വാഗ്ദാനം ചെയ്തും പീഡിപ്പിച്ചതായി പരാതിക്കാരി ആരോപിക്കുന്നു. ഹോട്ടല്‍ മുറിയില്‍ സിനിമ ചര്‍ച്ചയ്‌ക്കെന്ന പേരില്‍ വിളിച്ചുവരുത്തി എംഡിഎംഎ കലര്‍ത്തിയ വെള്ളം നല്‍കി മയക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.

ഒമര്‍ ലുലുവും ഡ്രൈവര്‍ നാസില്‍ അലിയും സുഹൃത്ത് ആസാദും ചേര്‍ന്ന് തന്നെ നിരന്തരം പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തുന്നതായും പരാതിക്കാരി ഉപഹര്‍ജിയില്‍ പറയുന്നു. പ്രതികള്‍ ശക്തരാണെന്നും കേസില്‍ ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും ഉപഹര്‍ജിയില്‍ ആരോപണമുണ്ട്.

അതേസമയം പരാതിക്കാരി 2022 മുതല്‍ തനിക്കൊപ്പം താമസിച്ചിരുന്നതായും ഇരുവരും തമ്മിലുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധമാണെന്നും കേസില്‍ പ്രതിയായ ഒമര്‍ലുലു പറയുന്നു.