വ്യക്തി അധിക്ഷേപം; വിനു വി ജോൺ നേരിട്ട് ഹാജരാകണമെന്ന് ‌യുവജന കമ്മീഷൻ, രാഹുല്‍ ഈശ്വറിനെതിരെയും കേസ്

വ്യക്തി അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണിനെതിരെ യുവജന കമ്മീഷന്‍ രംഗത്ത്. വിനു വി ജോണിനോട് നേരിട്ട് ഹാജരാകണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. രഞ്ജിത്ത് ഇസ്രായേല്‍ നല്‍കിയ പരാതിയിലാണ് നടപടി. അതേസമയം അധിക്ഷേപ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വറിനെതിരെയും യുവജന കമ്മിഷന്‍ കേസെടുത്തു.

പരാതിയില്‍ ഇന്ന് അഭിഭാഷകന്‍ മുഖേനയാണ് വിനു വി ജോണ്‍ ഹാജരായത്. എന്നാല്‍ ഇത് കമ്മീഷന്‍ അംഗീകരിച്ചില്ല. ഷിരൂര്‍ ദൗത്യത്തിനിടെയായിരുന്നു അധിക്ഷേപ പരാമര്‍ശം. പരാമര്‍ശം മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്ന് രഞ്ജിത്ത് ഇസ്രയേല്‍ കമ്മീഷനെ അറിയിച്ചു. അതേസമയം അതിജീവിതകളെ രാഹുല്‍ ഈശ്വര്‍ നിരന്തരം അധിക്ഷേപിക്കുന്നതിനായി യുവജന കമ്മീഷന്‍ അറിയിച്ചു.

ദിശ എന്ന സംഘടന നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് രാഹുൽ ഈശ്വറിനെതിരെ കേസ് എടുത്തത്. ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമർ‌ശങ്ങളിലാണ് നടപടി. സ്ത്രീത്വത്തെ നിരന്തരമായി വാർത്ത ചാനലുകളിലൂടെ അപമാനിക്കുകയും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് ദിശ പരാതി നൽകിയത്.